അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കായികക്ഷമതയുള്ള പുതുജനതയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും കായികക്ഷമത ഉറപ്പാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏകദേശം 1200 കോടിരൂപയുടെ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടക്കുന്നത്. ഈ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികമേഖലയെ വിനോദത്തിനപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും  ഇത്തരം ശ്രമങ്ങളെ ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 47.80 ലക്ഷം രൂപ വിനിയോഗിച്ച് മികച്ച പരിശീലന സൗകര്യങ്ങളോടെയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.അരുവിക്കര പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.