അമൃത് 2.0 പദ്ധതി നിർവ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിർവ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അദ്ധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തുന്നതിനുമായി ശനിയാഴ്ച (23.04.2022) തൃശ്ശൂർ കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരകാര്യം) സെക്രട്ടറി ബിജു പ്രഭാകർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് മിഷൻ മാനേജ്‌മെൻറ് യൂണിറ്റ് (അമൃത്), മിഷൻ ഡയറക്ടർ അരുൺ കെ. വിജയൻ, എം. കൃഷ്ണദാസ് (ചെയർമാൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്‌സൺസ്), ഡോ. ജോയി ഇളമൺ (ഡയറക്ടർ, കില) തുടങ്ങിയവർ പങ്കെടുക്കും.
അമൃത് 2.0 പദ്ധതിയുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിശദീകരിക്കും. അമൃത് 2.0 പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് അമൃത് ഡെപ്യൂട്ടി മിഷൻ ഡയറക്ടർ (ഇൻ ചാർജ്ജ) എം.കെ. വിജയകുമാർ ക്ലാസ്സെടുക്കും. ശിൽപ്പശാലയിൽ സെപ്‌റ്റേജ്/സ്വീവേജ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ നഗരസഭാ അദ്ധ്യക്ഷൻമാർക്ക് പരിചയ പ്പെടുത്തും. മൊബൈൽ എസ്.റ്റി.പി. യുടെ പ്രദർശനവും ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ ജലദൗർലഭ്യം കുറയ്ക്കുന്നതിനും ജലക്ഷാമം അനുഭവിക്കുന്ന ജനങ്ങളുടെ എണ്ണം ലക്ഷൂകരിക്കുന്നതിനുമായി സമസ്ത മേഖലകളിലും സുസ്ഥിരമായി ജല ഉപയോഗത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ജല വിതരണ മേഖലയിലെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുമായാണ് എല്ലാ നഗര തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമായി അമൃത് 2.0 ആരംഭിച്ചിരിക്കുന്നത്. അമൃത് നഗരങ്ങളിലെ സമ്പൂർണ്ണ സ്വീവേജ്/ സെപ്‌റ്റേജ് മാനേജ്‌മെൻറും അമൃത് 2.0 ലക്ഷ്യമിടുന്നു. പദ്ധതി കാലാവധി 2021 ഒക്ടോബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ്. ഏകദേശം 3600 കോടി രൂപയാണ് പദ്ധതി തുക. ഇതിൽ കേന്ദ്ര വിഹിതമായി 1372 കോടി രൂപ ലഭിക്കും. നഗരങ്ങളുടെ ജലഭദ്രത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അമൃത് 2.0 സംസ്ഥാനത്തെ നഗരസഭകളുടെ വികസനത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.