മണ്ണറിഞ്ഞ് വിളവെടുത്താൽ നൂറുമേനി കൊയ്യാം. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സോയിൽ സർവ്വേ വിഭാഗം ഒരുക്കിയ സ്റ്റാളാണ് മണ്ണിനങ്ങളുടെ പ്രത്യേകതകൾ പറയുന്നത്. സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളുടെ സാമ്പിളുകളും തൃശൂർ ജില്ലാ മാതൃകയിൽ മണ്ണടിസ്ഥാനത്തിൽ തയ്യാറാക്കിയ മോഡലും സ്റ്റാളിന്റെ ആകർഷണമാണ്. ഉത്തരതീര പ്രദേശങ്ങൾ, കോൾ നിലങ്ങൾ, പൊക്കാളി നിലങ്ങൾ, ഉത്തര മധ്യ ചെങ്കൽ പ്രദേശങ്ങൾ, ഉത്തര മലനിരകൾ, ദക്ഷിണ മലനിരകൾ എന്നിങ്ങനെ തരംതിരിച്ച് ജില്ലാ മാതൃകയിലാണ് മണ്ണിനങ്ങളെ പരിചയപ്പെടുത്തുന്നത്. വനമണ്ണ്, ചെമ്മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകൽ മണ്ണ്, എക്കൽ മണ്ണ്, കോൾനിലമണ്ണ്, കരിമണൽ, തീരദേശമണ്ണ് തുടങ്ങി സംസ്ഥാനത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങളുടെ വിവരങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മണ്ണ് പരിശോധിക്കാനുള്ള അവസരവും  സ്റ്റാളിൽ ലഭ്യമാണ്. മണ്ണ് പരിശോധിക്കാൻ താല്പര്യമുള്ളവർ സ്റ്റാളിലുള്ള ഫോം പൂരിപ്പിച്ച് സാമ്പിൾ മണ്ണുമായി മണ്ണ് പരിശോധന ലാബിൽ എത്തിയാൽ  മതി. മണ്ണിൻ്റെ അടിസ്ഥാന ഘടകങ്ങൾ നോക്കുന്നതിന് 75 രൂപയും സൂക്ഷ്മ മൂലകങ്ങൾ നോക്കുന്നതിന് 320 രൂപയുമാണ് വകുപ്പ് ഈടാക്കുന്നത്. മണ്ണ് പരിശോധനയ്ക്ക് ശേഷം മണ്ണ് പരിരക്ഷ കാർഡുകളും ലഭിക്കും. ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കിയ  മണ്ണിനങ്ങളുടെ ഡിജിറ്റൽ രൂപരേഖയും വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്.