ശക്തന്റെ മണ്ണിൽ റോമൻ കാറൽസ്മാന്‍ ചക്രവർത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്‍റെ ചവിട്ടുനാടകം. താള, മേള വിസ്മയം തീർത്ത് തേക്കിൻകാടിന്റെ മണ്ണിൽ ചുവടുറച്ചാടിയ ചവിട്ടുനാടകം കാണികളുടെ മനം നിറച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് ചവിട്ടുനാടകം അരങ്ങിലെത്തിയത്. വേറൊരു ഭാഷയില്‍, മറ്റൊരു നാടിന്റെ ചരിത്രം പറയുന്ന കഥയിലെ പാട്ടുകളും വെട്ടിത്തിളങ്ങുന്ന വേഷമണിഞ്ഞ നടന്മാരുടെ ചടുലമായ ചലനങ്ങളുമെല്ലാം ആകര്‍ഷണീയമായിരുന്നു.
ഗോതുരുത്തിന്‍റെ ചവിട്ടുനാടക പെരുമയുമായി കാറൽസ്മാന്‍ ചക്രവർത്തിയുടെ 12 പടനായകരാണ് വേദിയിൽ നിറഞ്ഞാടിയത്. ചവിട്ടുനാടകങ്ങളിൽ വീരരസത്തിലും ആവിഷ്കരണത്തിലും മുഖ്യസ്ഥാനം കാറൽസ്മാൻ നാടകത്തിനുണ്ട്. യൂറോപ്യൻ ഭരണാധികാരിയായിരുന്ന കാറൽസ്മാൻ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ 12 പടനായകരുടെയും കഥയാണിത്. 5 ഭാഗങ്ങളിലായാണ് നാടകം അവതരിപ്പിച്ചത്.
മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.
കേരള ചവിട്ടുനാടക അക്കാദമി അവതരിപ്പിച്ച കാറൽസ്മാന്‍ ചരിതത്തിൽ ചെന്തമിഴ് ശീലുകൾക്കും തനത് താളത്തിനുമൊപ്പം അസാമാന്യ മെയ് വഴക്കത്തിൽ കലാകാരന്‍മാർ ചവിട്ടിത്തകർത്തു. മിന്നിത്തിളങ്ങുന്ന കുപ്പായങ്ങളിൽ, പിഴവില്ലാതെ കൊരുത്തു മുന്നേറിയ പടവാളുകളിൽ യുദ്ധവും വിജയവും അവതരിപ്പിച്ചാണ് ചവിട്ടുനാടകം അവസാനിപ്പിച്ചത്. വജ്രജൂബിലി ഫെല്ലോഷിപ്പിലെ രണ്ട് കലാകാരൻമാരും ചവിട്ടുനാടകത്തിന്റെ ഭാഗമായി.