തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ജലനടത്തവും ജലസഭയും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. ഇന്ത്യയിൽ തന്നെ ജല മാലിന്യ സംസ്‌കരണ മേഖലയിൽ പുതിയ അദ്ധ്യായമായിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞു
മേയ് 4 മുതൽ 9 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുന്നത്.  മേയ് 14, 15 തീയതികളിൽ  ജനകീയ ജലാശയ ശുചീകരണവും നടക്കും. മാലിന്യ സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി തെരെഞ്ഞടുത്ത ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ജല നടത്തം സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന മാലിന്യ പ്രശ്നങ്ങൾ വാർഡ് തലത്തിൽ ചേരുന്ന പ്രത്യേക ജനകീയ സഭ ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദേശിക്കും. ഇതോടൊപ്പം ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും നടക്കും.
വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം ഒരുക്കിയും വാതിൽപടി പാഴ്വസ്തു ശേഖരണം പൂർണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ജലവിഭവ വകുപ്പ്, ആരോഗ്യ വകുപ്പ്, കില, ക്ലീൻ കേരള കമ്പനി തുടങ്ങിയ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതി ഏകോപിപ്പിക്കും. സർക്കാർ ഏജൻസികളെയും വിദ്യാർത്ഥി-യുവജന സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ജനകീയ വിദ്യാഭ്യാസ പരിപാടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.