കൽപ്പറ്റ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എത്രയും വേഗം ഭവനങ്ങളിലേക്ക് മടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി നിവേദനവുമായെത്തിയവർക്ക് ഉറപ്പ് നൽകി.
230 കുടുംബങ്ങളിൽ നിന്നായി മുണ്ടേരിയിലെ 849 പേരും, വേങ്ങപ്പള്ളിയിലെ 116 പേരുമുൾപ്പെടെ 965 പേരാണ് മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിലുള്ളത്. മുണ്ടേരി ക്യാമ്പിൽ ഭക്ഷണമൊരുക്കിയിരിക്കുന്നതിനെയും വൈദ്യസഹായ സൗകര്യങ്ങളും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എം.പി, എം.എൽ.എ മാരായ സി.കെ.ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ്് ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരു ന്നു.
രാവിലെ 7.30 ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും ഇടുക്കിയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് അവിടെയിറങ്ങാതെ ആദ്യം വയനാട്ടിലെത്തിയത്.