ആവേശം വാനോളമുയർത്തി നാലാമത് മൂന്നാര്‍ മാരത്തണ്‍ സമാപിച്ചു. ജില്ലാ ഭരണകൂടം,ഡി റ്റി പി സി, സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. പഴയ മൂന്നാറില്‍ നിന്നാരംഭിച്ച് സിഗ്നല്‍ പോയിന്റ്, സൈലന്റ് വാലി വഴി മൂന്നാറിലെത്തുന്ന 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണും ലക്ഷ്മി എസ്‌റ്റേറ്റ് സി എസ് ഐ പള്ളിവഴി പഴയമൂന്നാറിലെത്തുന്ന 21.098 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മരത്തണും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ മരത്തണും നടത്തി. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തായിരുന്നു ഫുള്‍ മാരത്തണിന് തുടക്കം കുറിച്ചത്. 70ഓളം പേര്‍ പങ്കെടുത്ത ഫുള്‍ മാരത്തണില്‍ ഹരികുമാര്‍ കെ എല്‍ ഒന്നാമതും കുമളി സ്വദേശി സജിത്ത് കെ എം രണ്ടാമതും എത്തി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രന്‍ ഹാഫ് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉള്‍പ്പെടെ 200ഓളം ആളുകള്‍ പങ്കെടുത്ത ഹാഫ് മരത്തണില്‍ മൂന്നാര്‍ സ്വദേശി വിഘ്‌നേഷ് ഒന്നാമതും തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ രണ്ടാമതും അടിമാലി സ്വദേശി ബെന്‍ മൂന്നാമതുമെത്തി. അഡ്വ. എ രാജ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തായിരുന്നു റണ്‍ ഫോര്‍ ഫണ്‍ മാരത്തണിന് തുടക്കം കുറിച്ചത്. ഇതില്‍ മൂന്നാര്‍ സ്വദേശി അദിത്‌സായി ഒന്നാമതും തൃശൂര്‍ സ്വദേശി ബാലുമോഹന്‍ രണ്ടാമതും മൂന്നാര്‍ സ്വദേശി ജെന്‍സണ്‍ ജെയിം മൂന്നാമതുമെത്തി.
മാരത്തണിന് മുന്നോടിയായി ശനിയാഴ്ച്ച 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാര്‍ അള്‍ട്രാ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ എറണാകുളം ജില്ലയില്‍ എക്‌സൈസ് ജീവനക്കാരനായ ജെസ്റ്റിന്‍ ഒന്നാം സ്ഥാനത്തും പുനെ സ്വദേശി മുരളി കൃഷ്ണപിള്ള രണ്ടാം സ്ഥാനത്തും മൂന്നാര്‍ സ്വദേശി സിജു എ, എറണാകുളം സ്വദേശി സോണി റ്റി എ എന്നിവര്‍ മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു.മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ലക്ഷ്മി എസ്‌റ്റേറ്റ് വഴി സിഗ്നല്‍ പോയിന്റ്, സൈലന്റ് വാലി, കുറ്റിയാര്‍, നെറ്റിമേട്, മാട്ടുപ്പെട്ടി, ഗുണ്ടുമല, വാഗുവരൈ, രാജമല, അഞ്ചാംമൈല്‍ വഴി തിരികെ സ്റ്റേഡിയത്തില്‍ എത്തും പ്രകാരമായിരുന്നു അള്‍ട്രാ ചലഞ്ച്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമടക്കം മരത്തണിന് ആളുകളുടെ വലിയ പങ്കാളിത്തം ലഭിച്ചു. കൂടാതെ മെഡിക്കല്‍ ടീം, പൈലറ്റ് വാഹനങ്ങള്‍, ആയുര്‍വ്വേദ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനവും ക്രമീകരിച്ചിരുന്നു. മാരത്തണിന് ശേഷം മൂന്നാര്‍ ഹൈആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നടന്ന സമാപനചടങ്ങില്‍ അഡ്വ. എ രാജ എം എല്‍എ മുഖ്യാതിഥിയായി.