ജോലിഭാരത്തിനൊപ്പം അടുക്കളഭാരം ക്ലേശകരമാകുന്നവർക്ക് രുചികരമായ ഭക്ഷണം ഇനി വീട്ടുമുറ്റത്ത് എത്തും. പൊന്നാനിയിലും ബാലുശ്ശേരിയിലും ആരംഭിച്ച് വിജയം കണ്ട  ‘പൊതുഅടുക്കള’ പദ്ധതി കൂടുതൽ ജനകീയമാക്കാനൊരുങ്ങി കുന്നംകുളം നഗരസഭ.ഒരു അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത്  നഗരസഭയിൽ പൊതുരുചി വിളമ്പുകയാണ് പൊതു അടുക്കളയിലൂടെ. പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്ന് നേരത്തെ ഭക്ഷണമാണ്  അടുക്കളയിലൂടെ ലഭ്യമാക്കുന്നത്. തൊഴിലിന് പോകുന്ന ദമ്പതിമാർക്കും പ്രായാധിക്യവും ശാരീരിക അവശത കൊണ്ടും അടുക്കള ജോലിയെടുക്കാൻ കഴിയാത്തവർക്കുമാണ് പദ്ധതി കൂടുതൽ പ്രയോജനകരമാകുന്നത്.

മുപ്പതോളം വീട്ടുകാരാണ് പൊതുഅടുക്കളയിൽ പങ്കാളികളാകുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണത്തോടൊപ്പം ഉച്ചയ്ക്കും രാത്രിയ്ക്കും ആവശ്യമായ കറികൾ ഉൾപ്പെടെ തയ്യാറാക്കി നൽകും. മൂന്ന് നേരത്തെ ഭക്ഷണത്തിന് ആകെ ചെലവാകുന്നത് ഒരാൾക്ക് 80 രൂപയാണ്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് അടുക്കളയിൽ തയ്യാറാക്കുന്നത്. ഇഡലി, ദോശ, വെള്ളേപ്പം തുടങ്ങി തനി നാടൻ പലഹാരങ്ങൾ മുതൽ ആഴ്ചയിൽ രണ്ട് ദിവസം മീൻകറിയും ഞായറാഴ്ച കോഴിക്കറിയുമായി സ്വാദിഷ്ടമായ ഭക്ഷണമാണ് പൊതുഅടുക്കളയിൽ ഒരുക്കുന്നത്. തുച്ഛമായ വിലയോടൊപ്പം ഗുണമേൻമയിൽ വിട്ടുവീഴ്ച വരുത്തുന്നില്ലെന്നതും പൊതുഅടുക്കള വിഭവങ്ങൾക്ക് ആവശ്യക്കാരെ കൂട്ടുന്നു.

കീഴൂർ, ആർത്താറ്റ്, ചാട്ടുകുളം എന്നിവിടങ്ങളിലാണ് നിലവിൽ പൊതുഅടുക്കള പ്രവർത്തിക്കുന്നത്.
ആവശ്യകതയ്ക്ക് അനുസരിച്ച് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ജില്ലയിൽ ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നൽകുന്നത്.കുന്നംകുളം കോട്ടയിൽ റോഡിലുള്ള പളളിക്കര ശ്രീജ മോഹനന്റെ അടുക്കളയിലാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ പൊതുഅടുക്കള ഒരുങ്ങിയത്. പിന്നീട് ചാട്ടുകുളം മുളക്കൽ സൗമ്യ സുജിത്തും ഈ പദ്ധതി ആരംഭിച്ചു.

പൊതുഅടുക്കള സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ആശ്വാസകരമായ പദ്ധതിയാണെന്ന്
നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ പറഞ്ഞു. മറ്റ് കുടുംബങ്ങൾക്ക്  ഒരു ജീവിത മാർഗം കൂടി ഇതിലൂടെ കണ്ടെത്താൻ കഴിയുന്നതായും ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.