തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവെക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ് ബാധകമാണ്.അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് നടപടി.

രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് നൽകുമ്പോൾ            10 ശതമാനം പട്ടികജാതി- പട്ടിക വർഗക്കാർക്കും മൂന്നു ശതമാനം വികലാംഗർക്കും നീക്കിവെക്കുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടിയും മാറ്റിവെക്കുന്നത്. പേരിന് ഒരു സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക് എടുത്ത്, മറ്റ് ആളുകൾ ബിസിനസ് നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ           ഓക്‌സിലറി യൂണിറ്റുകൾക്ക് ഉൾപ്പെടെ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തികശാക്തീകരണമാണ്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകിയും, ഇരുപതുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കെ ഡിസ്‌ക് പദ്ധതിയിലൂടെയും അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന സർക്കാർ നിലപാടിന്റെ തുടർച്ചയാണ് തദ്ദേശസ്ഥാപനങ്ങളുടെ കീഴിലെ കടമുറികളിൽ അഞ്ച് ശതമാനം സ്ത്രീകൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.