സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ലോക സമുദ്രദിനമായ ജൂൺ 8ന് കൊല്ലം വാടി കടപ്പുറത്ത് നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. ധന മന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ – ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ലോഗോ പ്രകാശനം ചെയ്യും. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ ചലച്ചിത്ര താരം മഞ്ജു വാര്യർ ആശംസകൾ അറിയിക്കും.
ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി 590 കിലോമീറ്റർ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സെപ്തംബർ 18 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 600 ആക്ഷൻ ഗ്രൂപ്പുകളെ നിയോഗിക്കും. ഇത്തരത്തിൽ ചുരുങ്ങിയത് 15,000 സന്നദ്ധ പ്രവർത്തകരെങ്കിലും പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളാകും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങൽവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും.  ആക്ഷൻ ഗ്രൂപ്പുകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംഭരിച്ച് ക്ലീൻ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കും. മൂന്നാം ഘട്ടത്തിൽ ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് 20 ഹാർബറുകളിലേക്കും വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കും. 2018 മുതൽ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ അനുഭവ പാഠങ്ങൾ ഇതിന് പ്രചോദനമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, ബോട്ടുടമ സംഘടനകൾ, സാമുദായിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, അച്ചടി, ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ, സമൂഹ മാധ്യമം, സിനിമ-സാസ്‌കാരിക പ്രവർത്തകർ, പരിസ്ഥിതി സംഘടനകൾ, രാഷ്ട്രീയ  കക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവരെ അണിനിരത്തി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയാവും ബോധവൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷയെ സംബന്ധിച്ച് നോട്ടീസുകൾ തയ്യാറാക്കും. അവബോധ ക്ലാസ്സുകളിലും ഇക്കാര്യങ്ങൾ വ്യക്തമാക്കും. ഇത് സംബന്ധിച്ച ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബീച്ചുകൾ, ഹാർബറുകൾ, പ്രധാന ലാന്റിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ഥാപിക്കും.
ആക്ഷൻ സെന്ററുകളിലേക്ക് അതാത് പ്രദേശത്തെ എൻ.ജി. ഒ. കൾ, മറ്റു സംഘടനകൾ, ഹരിത കർമ്മസേന, കുടുംബശ്രീ, യൂത്ത് ക്ലബ്ബുകൾ, സാഫ്, സേവ, എൻ.ആർ.ഇ.ജി.പി., ഡൈവേഴ്സ് അസോസിയേഷൻ, മത്സ്യത്തൊഴിലാളി സംഘടനകൾ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, ബോട്ടുടമ സംഘടനകൾ, കടലോര ജാഗ്രതാ സമിതികൾ, ശുചിത്വ മിഷൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന-മഹിളാ-വിദ്യാർത്ഥി സംഘടനകൾ, നെഹ്റു യുവകേന്ദ്ര, ക്ലീൻ കേരള മിഷൻ, സ്റ്റേറ്റ് യൂത്ത് കമ്മീഷൻ, സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ്, വിവിധ മത സംഘടനകളുടെ യുവജന-മഹിളാ സംഘടനകൾ എന്നിവിടങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശുചിത്വ സാഗരം സുന്ദര തീരം ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫിയും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നൽകുമെന്നും മന്ത്രി അറിയിച്ചു.  അതോടൊപ്പം 9 മറൈൻ ജില്ലകളിൽ നിന്ന് മികച്ച പ്രവർത്തനം നടത്തുന്ന ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്ത് അഞ്ച് ലക്ഷം രൂപ ക്യാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും നൽകും