കുടുംബശ്രീ മാതൃകയില്‍ സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ച്
വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനതല തീറ്റപ്പുല്‍ ദിനാചരണം താണിക്കുടം തീറ്റപ്പുല്‍ത്തോട്ട പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപ്പുല്ലും വൈക്കോലും ഉറപ്പാക്കാന്‍ സൈലേജ് തയ്യാറാക്കുന്നതിനായി ക്ഷീരകര്‍ഷക സംഘങ്ങള്‍ വഴി ക്ഷീരശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകരുടെ തീറ്റപ്പുല്ലിന്റെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാലീത്തിറ്റ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാലിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുവായ ചോളം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

കര്‍ഷകര്‍ക്കായി വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 29 വാഹനങ്ങള്‍ ബ്ലോക്കുകളിലേയ്ക്ക് കൈമാറും. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ അടിയന്തരഘട്ടത്തില്‍ സഞ്ചരിക്കുന്നതിന് ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടും. ആംബുലന്‍സില്‍ ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റര്‍ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പശുക്കളിലെ കുളമ്പ് രോഗനിയന്ത്രണത്തിലുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന അവസരത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ എത്രയും പെട്ടെന്ന് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പാല്‍ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനെയും തരിശുഭൂമിയില്‍ തീറ്റപ്പുല്‍ തോട്ടമുള്ള കര്‍ഷകരെയും തീറ്റപ്പുല്‍ത്തോട്ടമുള്ള ക്ഷീരസംഘത്തെയും ആദരിച്ചു. ഫോര്‍ഡര്‍ എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ ശശികുമാര്‍ പദ്ധതി വിശദീകരണം നടത്തി. തീറ്റപ്പുല്‍കൃഷിയുടെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ഡോ.സൂരജ് ജോസഫ് ബംഗ്ലാവന്‍ സെമിനാര്‍ എടുത്തു.