ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സർക്കാർ ഉദ്യോ​ഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന ​നിർദേശത്തെ തുടർന്നുള്ള പ്രചരണത്തിന്റെ ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഈ വർഷം 150 കോടി രൂപയുടെ വസ്ത്ര വിൽപനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. പുതുതലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി സഹകരിച്ച് പുതിയ ഫാഷൻ ഡ്രസുകൾ ഖാദി ബോർഡ് ഉൽപാദിപ്പിക്കുന്നുണ്ട്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിന് ഡിസൈനർമാരുടെ സേവനം ഖാദി ഷോറൂമുകളിൽ ലഭ്യമാണ്. തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ച ഷോറൂമിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം നടത്തുവാൻ കഴിഞ്ഞു. ഓണം വിപണി ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ ഖാദി ബോർഡ് ഒരുക്കുന്നുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
സെക്രട്ടറി കെ എ രതീഷും ചടങ്ങിൽ സന്നിഹിതനായിരുന്നു.