തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.
എട്ട് വർഷംമുമ്പ് ഉണ്ടായ വീഴ്ചയെ തുടർന്ന് വീൽച്ചെയറിലായിരുന്നു രോഗിയുടെ സഞ്ചാരം. വയറ് വേദനയെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറെ കാണാനാണ് അദ്ദേഹമെത്തിയത്. എന്നാൽ വീൽച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയിൽ കയറ്റാനോ, രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടർ തയ്യാറായില്ല. ഇത് ഭിന്നശേഷിക്കാരനായ രോഗിക്കും ഭാര്യയ്ക്കും ഏറെ വേദനാജനകമായിരുന്നെന്നാണ് പരാതിപ്പെട്ടത്.