സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്.എങ്കിലും വായനയ്ക്ക് പകരം വയ്ക്കാൻ വായന മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പഠനത്തിൽ വായനയെ ഒരു പദ്ധതിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ നടന്ന വായനാദിനാചരണത്തിന്റെ ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ വായന ശീലം വളർത്താൻ വായനയുടെ വസന്തമെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിക്കായി 12 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.അതിൽ പതിനായിരം പുസ്തകങ്ങൾക്ക് മുകളിൽ ശേഖരിച്ചിട്ടുള്ള സ്‌കൂളുകളിൽ പാർടൈം ലൈബ്രേറിയ•ാരെ നിയമിക്കും. സ്‌കൂൾ ലൈബ്രറിയുടെ ചുമതല അധ്യാപകർക്കു നൽകുമെന്നും മന്ത്രി അറിയിച്ചു.
സാങ്കേതിക വിദ്യ പുതിയ വായനാനുഭവം സമ്മാനിക്കുന്ന കാലത്ത് കുട്ടികളെ പുസ്തകങ്ങളുമായി അടുപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.എഴുത്തുകാരുടെ എണ്ണം കൂടുന്നുവെങ്കിലും വായനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, സാക്ഷരതാ മിഷൻ ഡയറക്റ്റർ ഒ.  ജി. ഒലീന തുടങ്ങിയവർ പങ്കെടുത്തു