ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർദ്ധിച്ച് വരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ‘ഓപ്പറേഷൻ റേസ്’ എന്ന പേരിലുള്ള കർശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും  റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും.