സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തിയ കീരംപാറ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1350 ചതുരശ്ര അടിയാണ് ഓഫീസിന്റെ വലുപ്പം. ഇതില്‍ നാല് ഓഫീസ് മുറികളും മൂന്നു ശുചിമുറികളും ഉള്‍പ്പെടുന്നു. ആധുനിക നിലവാരത്തിലുള്ള ഫര്‍ണിച്ചറുകളും ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണു കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കു ബുദ്ധിമുട്ടില്ലാതെ ഓഫീസില്‍ കയറുന്നതിനായി പ്രത്യേക റാമ്പ് ഒരുക്കിയിട്ടുണ്ട്. ഒരു ശുചിമുറിയും അവര്‍ക്കായി ക്രമീകരിച്ചു.

പരിമിതമായ സൗകര്യങ്ങളായിരുന്നു പഴയ വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരെ സംബന്ധിച്ചും ജനങ്ങളെ സംബന്ധിച്ചും വലിയ ബുദ്ധിമുണ്ടാക്കുന്ന കാര്യമായിരുന്നു. ഈ പ്രശ്നങ്ങള്‍ മനസിലാക്കിയാണു സര്‍ക്കാര്‍ സ്മാര്‍ട്ട് നിലവാരത്തില്‍ പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ആ പദ്ധതിയിപ്പോള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കീരംപാറയിലെ ജനങ്ങള്‍ക്കും വില്ലേജിലെ ഉദ്യോഗസ്ഥര്‍ക്കും ഏറെ ആശ്വസിക്കാം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍.

സാധാരണ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് വില്ലേജുകള്‍. അതുകൊണ്ട് തന്നെയാണ് വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നീ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു സ്മാര്‍ട്ട് വില്ലേജ്.