വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ ഏലപ്പാറ പിഎച്ച്സിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു. പുതിയ കെട്ടിടത്തിൻെറ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. ആഗസ്റ്റ് അവസാനത്തോടെ പുതിയ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പീരുമേട് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തികളൊന്നും അനിശ്ചിതമായി നീണ്ടുപോകാൻ അനുവദിക്കില്ലെന്ന് വാഴൂർ സോമൻ എംഎൽഎ പറഞ്ഞു.

തോട്ടം മേഖലയിലെ ജനങ്ങള്‍ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഏലപ്പാറ പിഎച്ച്സിയെയാണ്. ഒരു കോടി 28 ലക്ഷം രൂപ മുതൽമുടക്കിയാണ് പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചത്. ഇതിനുപുറമെ വാഴൂർ സോമൻ എംഎൽഎ അനുവദിച്ച 99 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ ഉടനെ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഫണ്ട് ഉപയോഗിച്ച് രണ്ടാം നിലയിൽ പുതിയ ബ്ലോക്കിൽ പബ്ലിക് ഹെൽത്ത്, പാലിയേറ്റിവ്, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ‘ആർദ്രം’ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നിർമാണം.

ആരോഗ്യ മേഖലയിൽ മികച്ച സേവനം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഡിഡിസി അർജുൻ പാണ്ഡ്യൻ പറഞ്ഞു. ഏലപ്പാറ പിഎച്ച്സിയുടെ പുതിയ കെട്ടിടത്തിൽ നടത്തിയ അവലോകന യോഗത്തിൽ വാർഡ് മെമ്പർ ബിജു, ഡോ. അനൂപ്, ഡോ. മേരി വർഗീസ്, വില്ലേജ് ഓഫിസർ സുജ കെ, ജൂനിയർ എഞ്ചിനിയർ ശ്രീകുമാർ ആർ, ഓവർസിയർമാർ തുടങ്ങിയവർ പങ്കെടുത്തു.