സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനാചരണവും വിള ഇന്‍ഷുറന്‍സ് വാരാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു

ഭാവി തലമുറയ്ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണെന്നും കൃഷിമന്ത്രി പി.പ്രസാദ്. ‘അഗ്നിപഥി’നേക്കാള്‍ ‘കൃഷിപഥി’നാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനാചരണത്തിന്റെയും ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെയും  സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് കൃഷിഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് കേരളത്തിന്റെ മാറിയ കാലാവസ്ഥ. സമയം തെറ്റിപ്പെയ്യുന്ന മഴയില്‍ വിളവെടുക്കാറായ കാര്‍ഷിക വിളകള്‍  നശിക്കുന്നത് കര്‍ഷകന് വലിയ ആഘാതമാണ്. ഇതില്‍ നിന്നും കര്‍ഷകനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാല്‍ കാര്‍ഷിക വിളകള്‍ക്ക്  ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പല സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും വിസമ്മതിക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന് കൃഷിക്കാരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ടാണ് കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിച്ചുകൊണ്ട് ഏതാണ്ടെല്ലാ കാര്‍ഷിക വിളകളെയും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതുപോലെ കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് സംസ്ഥാനത്തിന്റെ എല്ലായിടങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിഷരഹിതമായ പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കാന്‍ നമുക്ക് സാധിക്കണം. വിഷരഹിതമായ ഭക്ഷണം കഴിക്കുന്ന ആരോഗ്യമുള്ള ഒരു സമൂഹത്തെ ഇതിലൂടെ സൃഷ്ടിച്ചെടുക്കാമെന്നും മന്ത്രി പറഞ്ഞു. വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനിന്റെ ഉദ്ഘാടനം ഗോപിനാഥന്‍ നായര്‍ എന്ന കര്‍ഷകന്റെ അപേക്ഷ സ്വീകരിച്ചുകൊണ്ട് മന്ത്രി നിര്‍വഹിച്ചു. കൂടുതല്‍ പേരെ വിള ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കാനുള്ള വിവിധ ക്യാമ്പയിനുകളും സംസ്ഥാനത്ത് ഒരാഴ്ചക്കാലം നടക്കും.

ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ മട്ടുപ്പാവില്‍ പോലും കൃഷി ചെയ്യാന്‍ ആരംഭിച്ചത് നല്ലകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍മാരായ കസ്തൂരി എം.എസ്, ജയചന്ദ്രന്‍ നായര്‍ എസ്, ആര്‍.സുരകുമാരി, വി.മിനി ദിനേശ്, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീരേഖ, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ബൈജു സൈമണ്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.