പൊഴുതന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി കളഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേന, ഫോറസ്റ്റ്, പോലീസ് അധികൃതരും ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിനൊടുവിലാണ് തടാകത്തിലെ വെള്ളം പൂർണ്ണമായും ഒഴുക്കി കളയാൻ സാധിച്ചത്. മലയുടെ മുകൾ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടർന്ന് കഴിഞ്ഞ ദിവസം എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 2018 ലും 2019 ലും കുറിച്യാർമലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ജൂൺ ആദ്യ വാരം മലയുടെ ഒരു ഭാഗത്ത് മണ്ണിടിച്ചിലും സംഭവിച്ചിരുന്നു.

ഇതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി തടാകത്തിലെ വെളളം ഒഴുക്കി കളയാൻ തീരുമാനിച്ചത്. രാവിലെ 7 മണിേയോടെ ആരംഭിച്ച പ്രവൃത്തി ഉച്ചയോടെ പൂർത്തിയാക്കി. പ്രവർത്തനങ്ങൾക്ക് ടീം കമാൻഡർ കെ.കെ പെരേവ, പി. ശിവകൃഷ്ണ, എം.കെ അഖിൽ, വാർഡ് മെമ്പർ ജുമൈലത്ത് ഷമീർ തുടങ്ങിയവർ നേതൃത്വം നല്കി.