എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേ വിഷബാധ എന്നിവ തടയുന്നതിനായി ജൂലൈ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘പ്രഥമം പ്രതിരോധം’ ഊർജ്ജിത രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി 569 സ്‌കൂളുകളിൽ കൊതുകുകളുടെ ഉറവിട നിർമാർജ്ജനം നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.

സ്‌കൂളിലും പരിസരത്തും ചെറുവെള്ളക്കെട്ടുകൾ, കപ്പുകൾ, പാത്രങ്ങൾ, മുട്ടത്തോട്, പൂച്ചെട്ടി, കുടിവെള്ള സംഭരണ ടാങ്കുകൾ തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ടോയെന്നാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്.

ഇന്നലെ (ജൂലൈ 15) ജില്ലയിലെ സ്‌കൂളുകളിൽ കൊതുകുവളരാൻ സാധ്യതയുള്ളതായി 4419 ചെറുവെള്ളക്കെട്ടുകൾ കണ്ടെത്തി നശിപ്പിച്ചു. ഇവയിൽ 183 എണ്ണത്തിൽ കൊതുകിന്റെ കൂത്താടികളെയും കണ്ടെത്തി. സ്‌കൂൾ കുട്ടികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് കൊതുകു നശീകരണം നടത്തിയത്. ജൂലൈ 22, 31 തീയതികളിൽ വീണ്ടും സ്‌കൂളുകളിൽ കൊതുകു നശീകരണം നടത്തും.

ഇന്ന് (ജൂലൈ 16) ഓഫീസ്, റബ്ബർ, കൈതച്ചക്ക തോട്ടങ്ങൾ, തൊഴിലിടങ്ങൾ എന്നിവയിലാണ് കൊതുകു നശീകരണം നടത്തുക. പരിപാടിയുടെ ഭാഗമായി ജൂലൈ 31 വരെ കൊതുക് ഉറവിട നിർമാർജ്ജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.