കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നൽകിയെന്നു സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഇക്കാലയളവിൽ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വർഷത്തെ പ്രവർത്തന നേട്ടം മികച്ചതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് നടത്തിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 4460.61 കോടി അധികമാണിത്.

നിഷ്‌ക്രിയ ആസ്തി (എൻ.പി.എ) 31.03.2021 ൽ 14.47 ആയിരുന്നത് 31.03.2022 ൽ 13.35 ശതമാനമായി കുറയ്ക്കാനായി. 31.03.2021 ൽ 5738.60 കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി (എൻ.പി.എ) 31.03.2022 ൽ 5466.54 കോടിയായി കുറഞ്ഞു. ബാങ്കിന്റെ വരുമാനം 31.03.2021 ൽ 5933.24 കോടിയായിരുന്നത് 31.03.2022 ൽ 6349.49 കോടിയായി വർധിച്ചു.

നിക്ഷേപം 31.03.2021 ൽ 66731.61 കോടി ആയിരുന്നത് 31.03.2022 ൽ 69907.12 കോടിയായും വർധിച്ചു. 31.03.2021 ൽ 39664.93 കോടി ആയിരുന്ന വായ്പാ വിതരണം 31.03.2022 ൽ 40950.04 കോടിയായും വർധിച്ചു. 31.03.2021 ൽ 61.99 കോടി ആയിരുന്ന അറ്റ ലാഭം 31.03.2022 ൽ 77.24 കോടി ആയിട്ടാണ് ഉയർന്നത്. കോവിഡ് പ്രതിസന്ധിയും, പുനക്രമീകരിച്ച വായ്പയ്ക്ക് ആർബിഐ നിഷ്‌കർഷിക്കുന്ന നിരക്കിൽ പ്രൊവിഷൻ വച്ചതും നെറ്റ് പ്രോഫിറ്റിൽ വലിയ വളർച്ച ഉണ്ടാകാതിരിക്കാൻ കാരണായി. ഓപ്പറേറ്റിങ് പ്രോഫിറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 164.39 കോടിയുടെ വളർച്ച ഉണ്ടായി. 2021 മാർച്ചിൽ 172.74 കോടി ആയിരുന്ന ഓപ്പറേറ്റിങ് പ്രോഫിറ്റ് 2022 മാർച്ചിൽ 336.39 കോടിയായിട്ടാണ് ഉയർന്നത്.
31.03.2021 ൽ 9017.08 കോടി ആയിരുന്ന സിഎഎസ്എ നിക്ഷേപം 31.03.2022 ൽ 9856.61 കോടിയായി വർധിക്കുകയും ചെയ്തു.

കേരള ബാങ്ക് രൂപീകരണത്തിനുശേഷം കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സിആർഎആർ 6.26 ൽ നിന്ന് ഘട്ടം ഘട്ടമായി 10.24 (13.03.2022) ആയി വർധിപ്പിക്കാൻ കഴിഞ്ഞു. 31.03.2020 ൽ ആളോഹരി ബിസിനസ് 17.79 കോടിയായിരുന്നത് 31.03.2022 ൽ 20.59 കോടിയായി വർധിച്ചു. ശാഖാ അടിസ്ഥാനത്തിലുള്ള ബിസിനസ് 139.59 കോടിയിൽ നിന്നും 144.18 കോടിയായി വർധിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കോർ ബാങ്കിങ് നടപടികൾ ഏകീകരിച്ച് എല്ലാ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിങ് സേവനദാതാക്കളായ വിപ്രോയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇൻഫോസിസിന്റെ ബാങ്കിങ് സോഫ്റ്റ്‌വെയറായ ഫിക്കിളിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുന്ന സഹകരണ മേഖലയിലെ ആദ്യ ബാങ്കാണ് കേരള ബാങ്ക്.

കേരള ബാങ്കിന്റെ എല്ലാ ശാഖകൾക്കും ആർബിഐ ലൈസൻസും പുതിയ ഏകീകൃത ഐഎഫ്‌സി കോഡും ലഭിച്ചു കഴിഞ്ഞു. ആർ.ടി.ജി.എസ്/എൻ.ഇ.എഫ്.ടി സൗകര്യങ്ങൾക്ക് ഉപരിയായി യു.പി.ഐ, ഡി.ബി.ടി, ആധാർ പെയ്‌മെന്റ്, ഇ-കൊമേഴ്‌സ്, ഇ-ടിക്കറ്റിങ് തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങൾ ഗ്രാമീണ മേഖലയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഇടപാടുകൾ ഉൾപ്പെടെ എല്ലാ ഇടപാടുകാർക്കും കുറഞ്ഞ നിരക്കിൽ എത്തിക്കുവാനാണ് ബാങ്ക് ശ്രമിക്കുന്നത്.

ബാങ്കിങ് സാങ്കേതിക വിദ്യയും സാമ്പത്തിക സാക്ഷരതാ അവബോധവും ഗ്രാമ പ്രദേശങ്ങളിൽ എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേരള ബാങ്കിന്റെ എടിഎം ഡെമോൺസ്‌ട്രേഷൻ വാനുകൾ ഉപയോഗിച്ച് ജില്ലകൾ തോറും ഫിനാൻഷ്യൽ ലിറ്റററി ക്യാമ്പുകൾ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയ തലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ ദേശീയ തലത്തിൽ പ്രഥമ സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്. സഹകരണ മേഖലയിൽ നിലനിന്നിരുന്ന  ത്രിതല സംവിധാനത്തിനു പകരം ഗ്രാമീണ ജനതക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിങ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഭരണ സമിതി അംഗങ്ങളായ പി. ഗഗാറിൻ, അഡ്വ. എസ്. ഷാജഹാൻ, കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ കെ.സി. സഹദേവൻ, റോയി എബ്രഹാം, കേരള ബാങ്ക് ബി.പി.സി.സി ഡിപ്പാർട്ട്‌മെന്റ് ജനറൽ മാനേജർ അനിൽ കുമാർ എ. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.