കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേരളത്തിലെ അർഹരായ മുഴുവൻ ജനങ്ങവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ നിരക്കിൽ ഭക്ഷ്യ ഭദ്രത പ്രദാനം ചെയ്യുന്നതിൽ സാർവത്രിക റേഷൻ സമ്പ്രദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതുവരെ കേരളത്തിൽ സാർവത്രിക റേഷൻ സമ്പ്രദായം നിലനിന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം 2016ൽ സംസ്ഥാനത്ത് നടപ്പിലാക്കിയതോടുകൂടി കേരളത്തിലെ റേഷൻ സമ്പ്രദായം മുൻഗണന വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി.

കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിന് മാത്രമാണ് നിലവിൽ റേഷന് അർഹതയുള്ളത് എന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 1,54,80,040 (ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എൻപതിനായിരത്തി നാല്പത്) പേർ മാത്രമാണ് നിലവിൽ റേഷൻ സമ്പ്രദായത്തിന് കീഴിൽ വരുന്നത്. ഇതോടെ ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ആനുകൂല്യത്തിന് അർഹരാകാൻ യോഗ്യതയുള്ള അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾ മുൻഗണന പട്ടിക പ്രകാരമുള്ള റേഷൻ സമ്പ്രദായത്തിൽ നിന്നും പുറത്തായിരിക്കുകയാണ്.
മാർച്ച് 2023 വരെ നിർത്തലാക്കിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, മുൻ വർഷങ്ങളിൽ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതോടൊപ്പം മത്സ്യ ബന്ധത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വർധിപ്പിച്ച് വില കുറയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും കേന്ദ്ര സർക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു.