ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ സജീവ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മന്ത്രി. ആശ്വാസ കിരണം പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി ലഭിച്ച 40 കോടി രൂപ ചെലവഴിച്ച് 9 ജില്ലകളിലെ ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെയും അഞ്ചു ജില്ലകളിലെ  ഗുണഭോക്താക്കൾക്ക് ആറു മാസത്തെയും കുടിശിക ധനസഹായം വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷം 42.5 കോടി രൂപയാണ്  ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പ്രസ്തുത ഫണ്ട് വിനിയോഗിച്ച് കുടിശിക വിതരണം ചെയ്യും.

ഇക്കാര്യത്തിൽ അധിക തുക ലഭ്യമാക്കുന്നതിനും നിലവിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ് ശേഖരിക്കുന്നതിനും ആധാറുമായി ഗുണഭോക്താക്കളുടെ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. സ്‌നേഹസ്പർശം പദ്ധതിയിൽ 2021-22 സാമ്പത്തിക വർഷത്തിൽ, അർഹരായ 1614 ഗുണഭോക്താക്കൾക്ക് രണ്ടു കോടി രൂപ ധനസഹായം അനുവദിച്ചു നൽകിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതമായ രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ആയിട്ടുണ്ട്. പ്രസ്തുത തുക ഗുണഭോക്താക്കൾക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

വി കെയർ പദ്ധതി വഴി  ഇതുവരെ 1700 ഗുണഭോക്താക്കൾക്ക്  ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. വി-കെയർ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായി CEO മീറ്റ് നടത്തുക, CSR ഫണ്ട് സമാഹരിക്കുക, സാമൂഹ്യ മാധ്യമങ്ങൾ വഴി ധനസമാഹരണം നടത്തുക, വി കെയർ പേമെന്റ് ഗേറ്റ് വേ വഴി സംഭാവന നൽകാൻ കഴിയുന്നവരിലേക്ക് പദ്ധതിയുടെ വിവരങ്ങളെത്തിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും സഹായം ഉറപ്പാക്കുക എന്നീ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരികയാണ് .
അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പ്രവർത്തിക്കുന്ന എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ സംഘടനകൾ മുഖാന്തിരവും വി കെയറിലേയ്ക്ക് ധനസമാഹരണം നടത്താൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.