കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടു പോകുന്നതിന് സമഗ്ര മാറ്റം അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്‍റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി പരിഹരിക്കുന്നതിന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മാറ്റം വന്നേ തീരൂ.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടാം പുനഃസംഘടന വലിയ മാറ്റത്തിന് വഴിതെളിച്ചു. ചകിരിയുടെയും കയറിന്‍റെയും ഉത്പാദനം വര്‍ധിച്ചു. തൊഴിലാളികളുടെ വരുമാനം ഉയര്‍ന്നു. സൊസൈറ്റികള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറിത്തുടങ്ങി. രണ്ടാം പുനഃസംഘടനയുടെ തുടര്‍ച്ചയെന്നോണം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്.

ഉത്പാദനച്ചിലവ് കുറയ്ക്കാനും ഗുണനിലവാരം ഉയര്‍ത്താനും വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാനും സാധിച്ചാല്‍ മാത്രമേ കയര്‍ മേഖലയ്ക്ക് ഗണ്യമായ മുന്നേറ്റം നടത്താന്‍ സാധിക്കൂ- മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.പി. ചിത്തിരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, നഗരസഭ കൗണ്‍സിലര്‍ അഡ്വ.റീഗോ രാജു, കയര്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, ഡയറക്ടര്‍ വി.ആര്‍. വിനോദ്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, കയര്‍ഫെഡ് പ്രസിഡന്‍റ് അഡ്വ. എന്‍. സായികുമാര്‍, കെ.എസ്.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്. റഷീദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.