എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്നാണ് ഇന്നലെ(ബുധൻ) പുതിയ കളക്ടർ ജില്ലയുടെ ചുമതല ഏറ്റെടുത്തത്.

ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം ഡോ. രേണു രാജ് പറഞ്ഞു. കാര്യങ്ങൾ വിശദമായി പഠിക്കും. ജില്ലയുടെ വിവിധ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും കളക്ടർ പറഞ്ഞു.

ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ്. ഷാജഹാൻ സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പമാണ് കളക്ടറെത്തിയത്. അച്ഛൻ എം.കെ. രാജകുമാരൻ നായർ, അമ്മ വി.എൻ. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കളക്ടറുടെ ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.