വിപണിയിലെത്തിച്ചിരിക്കുന്നത് വൈവിധ്യമാര്‍ന്ന
ഖാദി ഉത്പന്നങ്ങള്‍-പി. ജയരാജന്‍

ആലപ്പുഴ: എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവര്‍ക്കുള്ള വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ആളുകളിലേക്ക് ഖാദി ഉത്പന്നങ്ങള്‍ എത്തുന്നതിന് ഓണം മേളകള്‍ ഉപകരിക്കും. ഇതു വഴി ലഭിക്കുന്ന ലാഭം ഈമേഖലയിലെ തൊഴിലാളിയുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാകും. ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് കുടിശിക ഓണത്തിന് മുന്‍പ് ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

ഖാദി ഉള്‍പ്പെടെ വിവിധ മേഖലകളിലെ പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ദേശീയ പതാക ഖാദിയില്‍ മാത്രം നിര്‍മിക്കുക, ഖാദി റെഡി മേഡ് ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി. പിന്‍വലിക്കുക, പരുത്തിക്ക് സബ്സിഡിയോടു കൂടിയ നിരക്ക് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എച്ച്. സലാം എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പ്പന നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലറന്മാരായ എ.എസ്. കവിത, ബി.അജേഷ്, ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി വി. മുരളീധരന്‍, ആലപ്പി സര്‍വോദയ സംഘം പ്രസിഡന്റ് ദീപ്തി ഗോപിനാഥ്, പ്രൊജക്റ്റ് ഓഫീസര്‍ പി.എം. ലൈല, തുടങ്ങിയവര്‍ പങ്കെടുത്തു.