കനത്ത മഴ അനാഥമാക്കിയ ഒരു കൂട്ടം മനുഷ്യരുണ്ടിവിടെ. ദുരിതപെയ്ത്തില്‍ മലവെള്ളം ഒഴുക്കിക്കളഞ്ഞ ചെറുതും വലുതുമായ സ്വപ്നത്തിന് ഉടമകള്‍. അവരിന്ന് ഒരുമയോടെ ദുരിതത്തിന്റെ ഓര്‍മകളെ മറന്ന് പുതിയൊരു ജീവിതത്തിനായി നൂല്‍നൂല്‍ക്കുകയാണ്. അവര്‍ക്കു സാന്ത്വനമാവാന്‍ സര്‍ക്കാര്‍ സംവിധാനവും നല്ലവരായ ഒരുപിടി മനുഷ്യരും ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ മെയ്യ് മറന്നു പ്രവര്‍ത്തിക്കുകയാണ്. ക്യാമ്പുകളുടെ ചുമതല വഹിക്കുന്നത് വിലേജ് ഓഫിസര്‍മാരും തഹദില്‍മാരും ഡെപ്യൂട്ടി തഹദില്‍മാരുമടങ്ങിയവരാണ് ആ ദൗത്യത്തിന്റെ ആദ്യ കണ്ണികള്‍. ക്യാമ്പുകളുടെ വിവിധ ആവശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ വില്ലേജ് ഓഫിസര്‍മാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട്. അതാതു ക്യാമ്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫിസര്‍ മുഖേന ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കളക്ടറേറ്റിലെ സംഭരണശാലയില്‍ നിന്നും ശേഖരിക്കുകയും ചെയ്യുന്നു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലെത്തിയവരെ എല്ലാ ആത്മവിശ്വാസത്തോടു കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതിനായി ക്യാമ്പുകളില്‍ മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗ് ക്ലാസുകളും കുട്ടികള്‍ക്കായി റിഫ്രഷ്‌മെന്റ് പരിപാടികളും നടന്നു കൊണ്ടിരിക്കുന്നു. കൗണ്‍സിലിംഗ് ക്ലാസുകള്‍ നയിക്കുന്നത് അഡോള്‍സന്‍സ് കൗണ്‍സലിംഗില്‍ എസ്.എസ്.എയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരുടെ സംഘമാണ്. കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ റിലാസേക്ഷന്‍ കൗണ്‍സലിംഗ് ഫോര്‍ ചിലഡ്രന്‍ എന്ന പേരില്‍ റിഫ്രഷ്‌മെന്റ് പരിപാടി തുടങ്ങിയത്. കഥകളിലൂടെയും കളിയിലൂടെയും കുട്ടികളെ റിഫ്രഷ്‌മെന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച മാത്രം 85 ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങള്‍ നിരവധി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ നിന്നും നല്ല ഫലങ്ങളാണ് വരുന്നതെന്നും കുട്ടികള്‍ തമ്മില്‍ നല്ല ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ടെന്നും വളണ്ടിയര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവധികളും ആഘോഷങ്ങളുമെല്ലാം മാറ്റിവച്ച് അശാന്ത പരിശ്രത്തോടെ ഉദ്യോഗസ്ഥരും ഉഷറായതോടെ ക്യാമ്പുകളും ഉണര്‍ന്നു. ക്യാമ്പിലുള്ളവരുടെ ആവശ്യങ്ങളും പരാതികളും ആവുംവിധം പരിഹരിച്ച് രണ്ടറ്റവും കൂട്ടിമുട്ടിക്കാനും അവര്‍ക്കായി. പ്രയാസങ്ങളൊക്കെ മനസിലാക്കി സഹകരിക്കുന്നവരെയും ക്യാമ്പില്‍ കണ്ടു. ഭക്ഷണം പാകം ചെയ്യുന്നതിനടക്കം അവരുണ്ട്. ക്യാമ്പിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രദേശിക ജനപ്രതിനിധികളടക്കം ക്യാമ്പിലെത്തുന്നുണ്ട്. ഒരോ ദിവസവും, മഴ തോരട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ക്യാമ്പിലുള്ള ഓരോരുത്തരുടെയും വാക്കുകളില്‍. പുലര്‍ച്ചെ കാപ്പിയോ കട്ടനോ, കൂടെ ചെറുകടിയെന്തെങ്കിലും. രാവിലെ പത്തിനുള്ളില്‍ പ്രാതല്‍. ഉച്ചയ്ക്കും രാത്രിയും ചോറോ കഞ്ഞിയോ കപ്പയോ പിന്നെ വൈകുന്നേരങ്ങളില്‍ ചെറുകടിയും ചായയും ഇത്തരത്തിലാണ് ഓരോ ക്യാമ്പിലേയും ദിനചര്യ. ക്യാമ്പുകളില്‍ ശുചിത്വമുറപ്പാക്കാന്‍ ഹരിത കര്‍മ്മ സേനകളും രംഗത്തുണ്ട്. മിക്ക ക്യാമ്പുകളിലും രാവിലെയും വൈകിട്ടും ഹരിത സേനാംഗങ്ങളെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ക്യാമ്പുകളില്‍ അമ്മമ്മാര്‍ക്കും കുട്ടികള്‍ക്കും അസുഖമുള്ളവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ സംഘങ്ങളുടെ സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളിലെത്തുന്നവരുടെ വിവരങ്ങള്‍ അതാത് ദിവസം രജിസ്റ്റര്‍ ചെയ്താണ് ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടക്കം തയ്യാറാക്കുന്നതും. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് – മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്നാണ് സമാനതകളില്ലാത്ത ദുരന്തത്തെ ജില്ലയ്ക്ക് അഭിമുഖികരിക്കേണ്ടി വന്നത്. ക്യാമ്പുകളില്‍ നിന്നും മഴമാറി തിരിച്ചു പോകുന്നവരെ ഏറ്റവും അനുയോജ്യമായ രീതിയില്‍ പുനരധിവസിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും.