കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ  ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള രീതികൾക്ക് തടയിടുകയാണ് ലക്ഷ്യം. ഒന്നിലധികം ജില്ലകൾക്ക് വേണ്ടി ഒരു സംസ്‌കരണ യൂണിറ്റ് എന്ന നിലയിൽ ആകും സംവിധാനം. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കും.
കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റുകൾ, കെട്ടിട ഉടമയ്ക്ക് മാലിന്യം എത്തിച്ചുതരാനാകുന്ന കളക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും. അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്ഷൻ പോയിൻറ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ, പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.
രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങൾക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും ഇരുപത് ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നൽകണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ കളക്ഷൻ സെന്ററുകളിൽ മാലിന്യം എത്തിച്ച് നൽകണം. 20 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ, കെട്ടിട ഉടമ സ്വന്തം ചെലവിൽ കളക്ഷൻ കേന്ദ്രങ്ങളിൽ മാലിന്യം എത്തിക്കുകയും, സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കുകയും ചെയ്യണം.
ജില്ലാ തല മേൽനോട്ട സമിതി കളക്ഷൻ ഫീസും സംസ്‌കരണ ഫീസും നിശ്ചയിക്കും. ജില്ലാ കളക്ടർ അധ്യക്ഷനും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സമിതിയുടെ കൺവീനറുമായിരിക്കും. ജില്ലയിൽ എത്ര സംസ്‌കരണ പ്ലാൻറ് വേണമെന്നും ശേഷി എത്രയാകണമെന്നും ഈ സമിതി നിശ്ചയിക്കും. നിലവിലുള്ള ക്വാറികൾ, ക്രഷറുകൾ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും തേടും. ഹോളോ ബ്രിക്‌സ്, നടപ്പാത നിർമ്മാണ യൂണിറ്റുകളെയും സംസ്‌കരണത്തിന് ഉപയോഗിക്കാം.
സംസ്‌കരണകേന്ദ്രം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ ഉടമസ്ഥതയിലോ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സ്വകാര്യ ഉടമസ്ഥതയിലോ ആകാം. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആണെങ്കിൽ, ദിനംപ്രതി ചുരുങ്ങിയത് 100 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാൻറ് ഒരുക്കാനുള്ള സ്ഥലം സർക്കാർ നൽകും. യന്ത്രസാമഗ്രികളുടെയും നടത്തിപ്പിന്റെയും ചുമതല സ്വകാര്യ വ്യക്തി/കമ്പനികൾക്ക് ആയിരിക്കും. സംസ്‌കരണ ഫീസും റീസൈക്കിൾ ചെയ്ത വസ്തുക്കൾ വിറ്റുമാണ് വരുമാനം. കൈകാര്യം ചെയ്യാൻ കൊടുക്കുന്ന മാലിന്യത്തിൻറെ കുറഞ്ഞ അളവ് എത്രയെന്ന് തദ്ദേശ സ്ഥാപനം തീരുമാനിക്കണം. ആ അളവിൽ മാലിന്യം നൽകാനായില്ലെങ്കിൽ നഗരസഭ നഷ്ടപരിഹാരവും നൽകും. സ്വകാര്യ ഉടമസ്ഥതയിലാണ് സംസ്‌കരണ യൂണിറ്റെങ്കിൽ പ്രതിദിനം 100ടൺ കൈകാര്യം ചെയ്യാൻ ഒരു ഏക്കർ എന്ന നിരക്കിൽ സ്ഥലം വേണം. ഏറ്റവും ചുരുങ്ങിയത് 75 സെൻറ് സ്ഥലം എങ്കിലും ഉണ്ടെങ്കിൽ മാത്രമേ യൂണിറ്റ് ആരംഭിക്കാനാകൂ. സംസ്‌കരണയൂണിറ്റിൻറെ 100 മീറ്റർ ചുറ്റളവിൽ പൊതുസ്ഥാപനങ്ങളോ വീടുകളോ ആരാധനാലയങ്ങളോ പാടില്ല.
സർക്കാരിൻറെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുരുങ്ങിയത് 20 ശതമാനം റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം ഉപയോഗിക്കണമെന്നും നിബന്ധനയുണ്ട്. റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടം, പൊളിക്കൽ ആവശ്യമായി വരുന്ന എല്ലാ പുതുക്കിപ്പണിയലുകൾക്കും 20 ശതമാനം ഉപയോഗിക്കണം. ഈ നിബന്ധന സ്വകാര്യ കെട്ടിടങ്ങൾക്കും ബാധകമാണ്. പ്രകൃതിചൂഷണം കുറയ്ക്കാനും പരമാവധി പുനരുപയോഗം ഉറപ്പാക്കാനും ഈ സംവിധാനം പ്രയോജനകരമാകും. ടൈലുകളും ഉപകരണങ്ങളും മരഉരുപ്പടികളുമടക്കം പരമാവധി വസ്തുക്കൾ പുനരുപയോഗിക്കാൻ സജ്ജമാക്കണമെന്നും മാർഗനിർദേശം പറയുന്നു. റോഡ് നിർമ്മാണം, നികത്തലിൽ മണ്ണിന് പകരമായി, ടെട്രാപോഡ് നിർമ്മാണത്തിൽ, കട്ടകളും ടെലുകളും ഹോളോ ബ്രിക്കുകളും നടപ്പാതകളും പാർക്ക് ബെഞ്ചുകളും നിർമ്മിക്കാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് റീസൈക്കിൾ ചെയ്ത കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിക്കാനാകും.

നിയമം കർശനമായി നടപ്പാക്കാൻ വിവിധ ശിക്ഷാനടപടികളും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ മറ്റ് മാലിന്യവുമായി കൂട്ടിക്കലർത്തിയാൽ 10,000 രൂപയും പൊതുസ്ഥലത്ത് നിക്ഷേപിച്ചാൽ ഇരുപതിനായിരം രൂപയുമാണ് പിഴ. ജലാശയങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. കെട്ടിടം പൊളിച്ച് ഏഴ് ദിവസത്തിനകം മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ഓരോ ടണ്ണിനും അയ്യായിരം രൂപ പിഴയിടാം. വേർതിരിച്ച നിലയിൽ കെട്ടിടാവശിഷ്ടം നൽകിയില്ലെങ്കിലും, ശരിയല്ലാത്ത രീതിയിലാണ് വാഹനത്തിൽ കൊണ്ടുവരുന്നതെങ്കിലും 10,000 രൂപയാണ് പിഴ. കെട്ടിടാവശിഷ്ടങ്ങൾ ലൈസൻസ് ഇല്ലാതെ കൈകാര്യം ചെയ്താലും പതിനായിരം രൂപ പിഴ ശിക്ഷയുണ്ട്. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാം.
മാലിന്യമുക്ത കേരളത്തിനായുള്ള സുപ്രധാന ചുവടുവെപ്പാകും നടപടിയെന്ന് മന്ത്രി പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങളെ പരമാവധി പുനരുപയോഗിക്കാൻ കഴിയുന്ന രീതിയാണ് മുന്നോട്ടുവെക്കുന്നത്. ഖര-ദ്രവ മാലിന്യങ്ങൾക്കൊപ്പം കെട്ടിടാവശിഷ്ടങ്ങളും കൈകാര്യം ചെയ്യാൻ വിപുലമായ സംവിധാനം വരുന്നതോടെ മാലിന്യപ്രശ്‌നത്തിന് വലിയ ഒരു അളവു വരെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.