സംസ്ഥാനത്ത് ആഗസ്റ്റ് 17ന് പകൽ 82442 പേരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലുവയിൽ നിന്ന് 71591, ചാലക്കുടിയിൽ 5550, ചെങ്ങന്നൂരിൽ 3060, കുട്ടനാട്ടിൽ 2000, തിരുവല്ലയിലും ആറൻമുളയിലുമായി 741 പേരെ രക്ഷിച്ചു. മേയ് 29 മുതൽ ആഗസ്റ്റ് 17 വരെ സംസ്ഥാനത്ത് 324 പേർ മഴക്കെടുതിയിൽ പെട്ട് മരിച്ചു. ആഗസ്റ്റ് എട്ടു മുതൽ 17 രാവിലെ വരെ 164 പേർ മരിച്ചിട്ടുണ്ട്. വൈകുന്നേരം വരെ 70085 കുടുംബങ്ങളിലെ 3,14,391 പേർ 2094 ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളിൽ എല്ലാവർക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസേനാവിഭാഗങ്ങൾക്കൊപ്പം നാലായിരം പോലീസുകാരും 3200 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
നാവിക സേനയുടെ 46ഉം വായുസേനയുടെ പതിമൂന്നും കരസേനയുടെ 18ഉം കോസ്റ്റ് ഗാർഡിന്റെ പതിനാറും എൻ. ഡി. ആർ. എഫിന്റെ 21ഉം സംഘങ്ങൾ പ്രവർത്തിക്കുന്നു. വായുസേനയുടെ പതിനാറ് ഹെലികോപ്റ്ററുകളും എൻ. ഡി. ആർ. എഫിന്റെ 79 ബോട്ടുകളും മത്‌സ്യത്തൊഴിലാളികളുടെ 403 ബോട്ടുകളും 17ലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.