ഉള്‍പ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സേവനം ലഭ്യമാക്കുന്നതിന് ആവിഷ്‌ക്കരിച്ച ഗ്രാമവണ്ടി പദ്ധതി തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ജനപ്രതിനിധികള്‍ താത്പര്യമെടുക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ബസുകള്‍ എത്തിച്ചേരാത്ത മുഴുവന്‍ ഗ്രാമപ്രദേശങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സേവനം എത്തിക്കുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്താല്‍ മതിയാകും. ഇന്ധനച്ചെലവ് മാത്രം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധമായാല്‍ മറ്റെല്ലാ ചെലവുകളും വഹിച്ച് ബസുകള്‍ ഓടിക്കാനും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഒരുക്കാനും ഗ്രാമവണ്ടി പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി ഒരുക്കമാണ്. ആഘോഷങ്ങളോടനുബന്ധിച്ചും മറ്റും ചാരിറ്റി പ്രവര്‍ത്തനം ഉദ്ദേശിക്കുന്നവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇന്ധനച്ചെലവ് കണ്ടെത്തിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.