പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയും ബാധിക്കുന്നുണ്ടെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.

കുടുംബപ്രശ്‌നം, ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, വീടുകയറി ആക്രമണം തുടങ്ങിയ കേസുകള്‍ കമ്മിഷന്‍ പരിഗണിച്ചു. ആകെ 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണം തീര്‍പ്പായി. നാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 18 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സിലര്‍മാരായ പി. ബിന്ധ്യ, പി.എം. ഷീജ, എസ്.ഐ. കെ. ശാന്തകുമാരി, സി.പി.ഒ. ഡി. മായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.