ഷട്ടറുകള്‍ ഘട്ടംഘട്ടമായി താഴ്ത്തും

കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. ഇതോടെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി താഴ്ത്തിക്കൊണ്ടുവരികയാണ്. രണ്ടുദിവസം മുമ്പ് 265 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്ന ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ എട്ടോടെ 65ല്‍ നിന്ന് 30 സെന്റിമീറ്ററായി കുറച്ചു. നാലു ഷട്ടറുകളില്‍ ആദ്യത്തേത് പൂര്‍ണമായി അടച്ചു. ശേഷിക്കുന്ന മൂന്നു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 774.45 മീറ്ററാണ് റിസര്‍വോയറിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാത്രി 9.30ന് 175 സെന്റിമീറ്ററായിരുന്ന ഷട്ടറുകള്‍ 145 സെന്റിമീറ്ററായി താഴ്ത്തിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ യഥാക്രമം 20, 50, 40, 30 സെന്റിമീറ്ററായാണ് കുറച്ചത്. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ രാത്രി 11ന് ഇതു യഥാക്രമം 20, 30, 40, 35 എന്നിങ്ങനെയായി വീണ്ടും കുറച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് 125 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറുകള്‍ 65 സെന്റിമീറ്ററായി താഴ്ത്തിയത്. ഒന്നും മൂന്നും ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കുകയും രണ്ടാമത്തെ ഷട്ടറിലൂടെ 30, നാലാമത്തേതിലൂടെ 35 സെന്റിമീറ്റര്‍ ഉയരത്തില്‍ വെള്ളം പുറത്തേക്കൊഴുക്കി. രാവിലെ മൂന്നു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ ആരംഭിച്ചു. ഇതോടെ കടമാന്‍തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞു. എങ്കിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലച്ചിട്ടില്ല. അതേസമയം, കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ യഥാക്രമം 15, 20, 20 സെന്റിമീറ്ററായി കുറച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷട്ടറുകള്‍ 30 സെന്റിമീറ്ററായി ഉയര്‍ത്തിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ റിസര്‍വോയറില്‍ നിന്നു വെള്ളം ഒഴുക്കിവിടുന്നതും പരിമിതപ്പെടുത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് 758.2 എംഎസ്എല്‍ ആണ് റിസര്‍വോയര്‍ ലെവല്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 44.54 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മഴക്കാലത്ത് ഇതുവരെ 3248.13 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തയത്. മഴക്കെടുതിയില്‍ 223 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8,275 കുടുംബങ്ങളില്‍ നിന്നും 29,798 ആളുകള്‍ കഴിയുന്നുണ്ട്.