മഴയെ പേടിക്കാതെ 6 കുടുംബങ്ങള്‍

മഹാപ്രളയ കാലത്തിനു മുമ്പും കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിനു കരയിലുള്ള ആറു വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടതായി വന്നിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ താമസിക്കാന്‍ സാധിക്കുമായിരുന്നില്ല. ഓപ്പറേഷന്‍ വാഹിനി പദ്ധതിയുടെ ഭാഗമായി എക്കലും ചെളിയും നീക്കി ആഴം വര്‍ധിപ്പിച്ചതോടെ തുമ്പിച്ചാലിനു കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാനായി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലും തുമ്പിച്ചാല്‍ കവിഞ്ഞില്ല, ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. പത്തര ഏക്കറുള്ള ചിറയാകെ പായലും ചെളിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. ജെ.സി.ബി ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും പദ്ധതിക്കായി ഉപയോഗിച്ചു.

വിവിധ ഏജന്‍സികളുമായി സഹകരിച്ച് തുമ്പിച്ചാലില്‍ ടൂറിസം പ്രൊജക്ട് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു പറഞ്ഞു. അശോക വൃക്ഷത്തൈകള്‍ നട്ട് ചിറ മനോഹരമാക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തുവരുന്നു.

തുമ്പിച്ചാല്‍ കൂടാതെ ചാലക്കല്‍ തോട് ഉള്‍പ്പെടെ മറ്റു തോടുകളും പെരിയാറിന്റെ കൈവഴികളായ തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന ഓപ്പറേഷന്‍ വാഹിനി പദ്ധതിയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.