മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡ് കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനം
കൊടകര- കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത; ആഭ്യന്തര വിജിലന്‍സ് പരിശോധിക്കും
ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റായ പ്രവണതകളോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുമായുള്ള ഏകോപനം സാധ്യമാക്കുന്ന സംവിധാനമായ ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡിഐസിസി) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ചാലക്കുടി മണ്ഡലത്തിലെ മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡിന്റെ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി പറഞ്ഞു. പൂര്‍ത്തീകരിച്ച കൊടകര- കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ അപാകത കണ്ടെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ആകെ 1971 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ 372 കിലോമീറ്റര്‍ റോഡുകളിലാണ് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രധാന കാരണമായി പരിശോധനയില്‍ മനസ്സിലായത്. പൈപ്പിടല്‍ പ്രവൃത്തി യഥാസമയം നടക്കാത്തതും അതിനായി എടുത്ത കുഴിയില്‍ ശരിയായ രീതിയില്‍ അടയ്ക്കാത്തതും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ജലസേചന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ സ്ഥിതിയില്‍ തന്നെ പുനസ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വ്വേ പ്രവൃത്തികളിലെ കാലതാമസവും പ്രവൃത്തികള്‍ നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ റവന്യൂമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തി പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയതായും മന്ത്രി മുമഹ്മദ് റിയാസ് പറഞ്ഞു.

ജില്ലയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്നതില്‍ ജില്ലാ കലക്ടര്‍ അഭിനന്ദനാര്‍ഹമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകുന്ന തീരുമാനങ്ങള്‍ ഡിഐസിസി സംവിധാനത്തിലൂടെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ പൊതു മരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഒല്ലൂര്‍ മണ്ഡലത്തിലെ ശ്രീധരിപ്പാലം നിര്‍മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൃത്യമായ വര്‍ക്ക് ഷെഡ്യൂള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പീച്ചി- വാഴാനി കോറിഡോര്‍ പ്രവൃത്തിയും വേഗത്തിലാക്കണം. ഒല്ലൂര്‍ സെന്‍ട്രല്‍ വികസനത്തിന്റെ കാര്യത്തില്‍ നാറ്റ്പാക്കുമായി ബന്ധപ്പെട്ട് ഡിസൈന്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാം ആശുപത്രി കെട്ടിട നിര്‍മ്മാണം സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നിലപാട് തേടും.

ചേലക്കര ബൈപ്പാസിന്റെ ഡിപിആര്‍ ആഗസ്റ്റ് 25നകം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊണ്ടയൂര്‍-ഓങ്ങല്ലൂര്‍ പാലത്തിന്റെ ഡിപിആര്‍ സെപ്റ്റംബര്‍ 15നകം ലഭ്യമാക്കണം. കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ പുതുക്കിയ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പിഡബ്ല്യുഡി സെക്രട്ടറിയെ ചുമതലപ്പെടുത്തി. വാഴക്കോട്-പ്ലാഴി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിലെ പരാതികള്‍ പരിശോധിക്കും. കൂടുതല്‍ ഡ്രൈനേജ് വേണമെന്ന ആവശ്യവുമുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രൊപ്പോസല്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം.

കൈപ്പമംഗലം പുലിച്ചുവട് റോഡ് ബിഎം ആന്റ് ബിസി രീതിയില്‍ നിര്‍മിക്കാന്‍ ഭരണാനുമതിയായി. കാഞ്ഞാണി റോഡിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. അല്ലാത്ത പക്ഷം ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അഴീക്കോട് മുനമ്പം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ് എസ്റ്റിമേറ്റ്, സ്ഥലം എന്നിവ ഫിഷറീസ് വകുപ്പ് ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

പുല്ലൂറ്റ് സമാന്തര പാലത്തിന്റെ അലൈന്‍മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട ഫീസിബിലിറ്റി റിപ്പോര്‍ട്ട് സപ്തംബര്‍ 20ന് മുമ്പായി ലഭ്യമാക്കണം. ഗുരുവായൂര്‍ കെഎസ്ടിപി റോഡിന്റെ ഉയരം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം.
മലയോര ഹൈവേയുടെ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കെഎസ്ടിപി പ്രവൃത്തികളുമായി ബന്ധപ്പെട്ട മേല്‍നോട്ടത്തിന് ജില്ലയില്‍ വേണ്ടത്ര ആളുകളില്ലാത്ത സ്ഥിതിയുണ്ട്. പെരുമുടിശ്ശേരി മുതല്‍ പാലക്കല്‍ വരെയുള്ള റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനത്തിന് നടപടി വേണമെന്നും മന്ത്രി അറിയിച്ചു.

പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, എംഎല്‍എമാരായ എ സി മൊയ്തീന്‍, എന്‍ കെ അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രന്‍, സി സി മുകുന്ദന്‍, കെ കെ രാമചന്ദ്രന്‍, സനീഷ് കുമാര്‍ ജോസഫ്, വി ആര്‍ സുനില്‍ കുമാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബവശിവ റാവു, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡി സുഹാസ് എസ്, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി എസ് ഷാനവാസ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ്, ചീഫ് എഞ്ചിനീയര്‍മാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.