സുതാര്യവും ലളിതവുമായതും ഉയർന്ന സുരക്ഷിതത്വം  ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നതു തുടരുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ.  സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തിൽ നടപ്പിലാക്കിയ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ട്രഷറി, ധനകാര്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനങ്ങളുടെ ഭാഗമായി ട്രഷറി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സൗകര്യം നിലവിൽ വന്നതായി മന്ത്രി പറഞ്ഞു. ഇതുവഴി പണമിടപാടിലെ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്താനാകും. ആദ്യ ഘട്ടത്തിൽ ഓഫീസുകളിലും തുടർന്ന് ഓരോ സീറ്റിലും ഇത് ബാധകമാകും. ഗസറ്റഡ് ഓഫീസർമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട എ ടി സി, സി ടി സി  എന്നിവ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ എത്തുന്നതിനുള്ള കാലതാമസം ഇനി ഉണ്ടാകില്ല. ഓഫ്ലൈനായി  സമർപ്പിക്കുന്നതിനു പകരം സ്പാർക് മുഖേന ഓൺലൈനായി സമർപ്പിക്കുന്ന സൗകര്യമാണ് നിലവിൽ വന്നിരിക്കുന്നത്.
രാജ്യത്തെ തന്നെ ആദ്യ ബാങ്കിങ് സംവിധാനം നിലവിൽ വന്ന ട്രഷറിയാണ് കേരളത്തിന്റേത്.  ജീവനക്കാരുടെ ശമ്പളം പെൻഷൻ എന്നിവയ്ക്ക് പുറമേ നിരവധി ബില്ലുകൾ ഉൾപ്പെടെ കൈമാറ്റം ചെയ്യുന്നതിനും ട്രഷറിയെയാണ് ആശ്രയിക്കുന്നത്. ഫയൽ നീക്കം കൂടുതൽ വേഗത്തിലാക്കുന്നതിനായി മുഴുവൻ ട്രഷറി ഓഫീസുകളിലും ഇ-ഓഫീസ്  സംവിധാനം ഏർപ്പെടുത്തി. കാലതാമസം ഉണ്ടാകാതെ പരമാവധി വേഗത്തിൽ ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തെ മാറ്റുന്നതിനാണ് ഗവൺമെന്റ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഫിനാൻസ് റിസോഴ്‌സസ്)  കെ. എം. മുഹമ്മദ് വൈ സഫറുള്ള, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ തുടങ്ങിയവർ പങ്കെടുത്തു.
ഐ.എഫ്.എം.എസ് സേവനങ്ങളുടെ ഭാഗമായുള്ള  ആപ്ലിക്കേഷനുകൾ  ഉപയോഗിക്കുന്നതിന് ഔദ്യോഗിക  ഇ-മെയിൽ ഐഡി അടിസ്ഥാനമാക്കിയുള്ള സിംഗിൾ സൈൻ സൗകര്യം നിലവിൽ ലഭ്യമാകും, എല്ലാ ഐ.എഫ്.എം.എസ്  ആപ്ലിക്കേഷനുകളും  ഇനി മുതൽ www.ifms.kerala.gov.in  എന്ന യുആർഎൽ ലഭ്യമാകും.
ഗസറ്റഡ് ഓഫീസർമാരുടെ സ്ഥാനക്കയറ്റം സ്ഥലംമാറ്റം മുതലായവയുടെ ഭാഗമായി ആർ ടി സി, സി റ്റി സി എന്നിവ എ ജി ഓഫീസിൽ ഓൺലൈനായി  സമർപ്പിക്കുന്നതിന്  . നിലവിലുള്ള  ആൻഡ്രോയ്ഡ് ആപ്ലിക്കേഷനോടൊപ്പം പുതിയ ഐ ഒ എസ് ആപ്ലിക്കേഷനും നിലവിൽ വന്നു.