മുഴുവൻസമയ പരിചരണം വേണ്ട ശാരീരിക-മാനസികസ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ ബജറ്റിൽ പ്രഖ്യാപിച്ച 42.5 കോടി രൂപക്ക്  ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആദ്യ ഗഡുവായി പത്ത് കോടി രൂപ നൽകാനും ഉത്തരവായെന്ന് മന്ത്രി അറിയിച്ചു.
മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ ധനസഹായം നൽകുന്ന പദ്ധതിയാണിത്.
പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്കിംഗ് നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ഇക്കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു. ബാക്കി ജില്ലകളിലുള്ളവർക്ക് 2020 ഓഗസ്റ്റ് വരെയുള്ള കുടിശ്ശിക കഴിഞ്ഞ ഡിസംബറിലും നൽകിയിരുന്നതായും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.