രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്ററി
വിഭാഗത്തിൽ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും വിശേഷങ്ങളും
പങ്കുവയ്ക്കുന്ന 43 വൈവിധ്യക്കാഴ്ചകൾ പ്രദർശിപ്പിക്കും.നാല്
വിഭാഗങ്ങളിലായാണ് പ്രദർശനം .ഇന്റർനാഷണൽ വിഭാഗത്തിൽ 20 ദീർഘ
ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പതിമൂന്നും ഫോക്കസ് വിഭാഗത്തിൽ
എട്ടും മലയാളം വിഭാഗത്തിൽ രണ്ടും ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

സാമൂഹികവും , വംശീയവും , രാഷ്ട്രീയവുമായ വിഷയങ്ങളാണ് മിക്ക
ഡോക്യൂമെന്ററികളിലും പ്രമേയമാകുന്നത് . 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ച എ നൈറ്റ് ഓഫ് നോയിംഗ്
നതിംഗ്, ട്രാൻസ് വ്യക്തിയുടെ വൈവിധ്യമാർന്ന ജീവിതം ചിത്രീകരിച്ച സംഘജിത്
ബിശ്വാസ് ചിത്രം എ ഹോം ഫോർ മൈ ഹാർട്ട്, ഇന്ത്യയിലെ ശ്രീലങ്കൻ
അഭയാർത്ഥികളുടെ ജീവിതം ചിത്രീകരിച്ച യെറ്റ് ദേ ഹാവ് നോ സ്പേസ്
ഉൾപ്പെടെയുള്ള ഡോക്യുമെന്ററികളാണ് ദീർഘ ചിത്രങ്ങളുടെ വിഭാഗത്തിൽ
പ്രദർശിപ്പിക്കുന്നത്.

ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ കുറിച്ചുള്ള മിറിയം ചാണ്ടി
മേനാച്ചേരിയുടെ ഫ്രം ദ ഷാഡോസ് മിസിംഗ് ഗേൾസ്,രാഹുൽ റോയ് സംവിധാനം
ചെയ്ത ദി സിറ്റി ബ്യുട്ടിഫുൾ എന്നിവയും മേളയിൽ പ്രദർശിപ്പിക്കും.

ആറു മലയാളം ഡോക്യുമെന്ററികളാണ് നാലു വിഭാഗങ്ങളിലായി
പ്രദർശിപ്പിക്കുന്നത്. വയനാട്ടിലെ മുള്ളുക്കുറുമരുടെ ഭക്ഷ്യ സംസ്കാരത്തെ
കുറിച്ചുള്ള ചിത്രം കെണി ,അമൽ സംവിധാനം ചെയ്ത കറുത്ത
കാലൻ,പെശ്ശേ,അഭിലാഷ് ഓമന ശ്രീധരന്റെ കൗപീന ശാസ്ത്രം, വിനേഷ് ചന്ദ്രന്റെ
പൊട്ടൻ ,ഒരു നൂൽ വിരൽ ചരിതം തുടങ്ങിയ ചിത്രങ്ങളാണ് മേളയിലെ മലയാളം
ഡോക്യൂമെന്ററികൾ.