ജില്ലയിലെ ബാങ്കുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം ഡിജിറ്റല്‍ പാലക്കാട് ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഹോട്ടല്‍ ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, തിരുവനന്തപുരം ആര്‍.ബി.ഐ. റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണ്‍വീനര്‍, ജില്ലയിലെ ബാങ്കുകളുടെ മേധാവിമാര്‍ പങ്കെടുക്കും.
ഭാരതീയ റിസര്‍വ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്ക് സമിതിയുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും പദ്ധതിയുടെ ഭാഗമായി ലീഗ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാങ്കുകള്‍ സംയുക്തമായി തുടങ്ങിയ പദ്ധതിയാണ് ഡിജിറ്റല്‍ പാലക്കാട്. റിസര്‍വ് ബാങ്കിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ജില്ലയിലെ മുപ്പത്തിരണ്ടോളം വാണിജ്യ-ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ക്ക് ഒരു ഡിജിറ്റല്‍ മാധ്യമം കൂടെ ഏര്‍പ്പാടാക്കുകയാണ് പദ്ധതി ലക്ഷ്യം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ക്യുആര്‍ കോഡ്, പോയിന്റ് ഓഫ് സെയില്‍ മുതലായവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചു ബോധവത്ക്കരണം നല്‍കാന്‍ അട്ടപ്പാടിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇരുള ഭാഷയിലുള്‍പ്പടെ വിവിധ ബോധവത്ക്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പദ്ധതി പ്രചാരണങ്ങളില്‍ ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ മിഷന്‍, കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ബ്യൂറോ എന്നിവര്‍ റിസര്‍വ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു.