അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൃഷി ചെയ്യുന്നത്. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്ത്ക്കുഴി, ഗോഞ്ചിയൂര്‍, കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 60 കര്‍ഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍നിന്നുമാണ് ഉരുളക്കിഴങ്ങ് വിത്തുകള്‍ എത്തിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെ നിര്‍ദേശത്തോടെയാണ് കൃഷി. ലാഭമായാല്‍ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.

അട്ടപ്പാടിയില്‍ സുലഭമല്ലാത്ത ഉരുളക്കിഴങ്ങ് കൃഷിയെ സജീവമാക്കുന്നതിനും വന്യമൃഗ ശല്യത്തില്‍നിന്നും ഒരു പരിധി വരെ രക്ഷനേടാം എന്ന വിശ്വാസത്തിലുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. രണ്ട് മാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. രണ്ട് മാസം കഴിഞ്ഞ് വിളവെടുക്കാനാവും. അടുപ്പിച്ചുള്ള മഴയും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.