കുട്ടികളിലെ മികവ് വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിഭാ പരിപോഷണ പദ്ധതിയായ ‘ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം’ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിവിധ കോഴ്‌സുകള്‍ അനുവദിക്കുന്നതിലും സര്‍ക്കാര്‍ ഏറെ മുന്നിലാണ്. ജില്ലയെ സംബന്ധിച്ച് കട്ടപ്പന ഗവ. കോളേജും ഇടുക്കി മെഡിക്കല്‍ കോളേജും ഇതിന് ഉത്തമ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ. ഇ. ഒ. ടോമി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കട്ടപ്പന വിദ്യഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അപ്പര്‍ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് (യുഎസ്എസ്) ജേതാക്കളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും അന്തര്‍ദേശീയ നിലവാരമുള്ളവരാക്കി അവരെ വളര്‍ത്തുകയാണ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാമിന്റെ ലക്ഷ്യം.

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ അമ്പിളി ജി. കുട്ടികള്‍ക്കുള്ള ക്ലാസ് നയിച്ചു. കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പല്‍ കണ്ണന്‍ വി, കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, എസ്.എസ.്കെ പ്രതിനിധി എന്‍. വി. ഗിരിജ കുമാരി, കൈറ്റ് ഇടുക്കി മാസ്റ്റര്‍ ട്രെയിനര്‍ ബിജേഷ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.