ഭരണകാര്യങ്ങളിലെ തിരക്കുകൾക്ക് അല്പം ഇടവേള നൽകി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി കുറച്ചു സമയം കർഷകയായി മാറി. തൃശ്ശിലേരി പവർലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കളക്ടർ കർഷകരോടൊപ്പം കൂടിയത്. രാവിലെ 10 മണിയോടെ തൃശ്ശിലേരി പടശേഖരത്ത് എത്തിയ സബ് കളക്ടർ ഔദ്യോഗിക വാഹനത്തിൽ നിന്നും നേരെ വയലിലേക്ക് ഇറങ്ങി. നാട്ടിയിൽ പങ്കെടുക്കാനെത്തിയ ഗ്രാമീണർ കൗതുകത്തോടെയും ആവേശത്തോടെയുമാണ് സബ് കളക്ടറെ പാടത്തേക്ക് വരവേറ്റത്. പാടത്തിറങ്ങിയ സബ് കളക്ടർ ആവേശത്തോടെ കർഷകരോടൊപ്പം ഞാറ് നട്ടു. ഗോത്ര വിഭാഗത്തിൻ്റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിൻ്റെയും സംഗീതത്തിനുസരിച്ച് നൃത്തം ചെയ്യാനും മറന്നില്ല സബ് കളക്ടർ. കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ച് മനസിലാക്കാനും സബ് കളക്ടർ സമയം കണ്ടെത്തി. ജനങ്ങളുടെ ഉത്സവമായി കമ്പളനാട്ടി മാറിയെന്നും ചടങ്ങിൽ പങ്കെടുത്തതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സബ് കളക്ടർ പറഞ്ഞു.