രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് (TechEd) ഓഫ് ഓപര്‍ച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് രംഗം വരെ വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അഗ്‌നിപഥ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുന്നത് മികച്ച അവസരമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്‍.ഐ.ടി സന്ദര്‍ശനത്തിന്റെ ഭാഗമായി സാങ്കേതിക സഹായത്തോടെ വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുമായും ഗവേഷകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എന്‍.ഐ.ടി ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടി (NIELIT) സന്ദര്‍ശിക്കുകയും രാജ്യത്തെ വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ ഡയറക്ടര്‍മാരുമായും കേന്ദ്രമന്ത്രി സംവദിച്ചു. ഇന്ത്യയെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആക്കി മാറ്റുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിന് എന്‍.ഐ.ഇ.എല്‍.ഐ.ടികള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്‍ഐടികള്‍ പോലുള്ള രാജ്യത്തെ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി എന്‍.ഐ.ഇ.എല്‍.ഐ.ടി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.