ഗോത്രവിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടത് വികേന്ദ്രീകൃത കര്‍മ്മപരിപാടി- ജില്ലാ കളക്ടര്‍

വയനാട് ജില്ലയിലെ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള പൊതുവായ പദ്ധതികളെക്കാള്‍ ഓരോ കോളനിക്കും ജനവിഭാഗത്തിനും ഓരോ സ്‌കൂളിനും വ്യത്യസ്തവും വികേന്ദ്രീകൃതവുമായ ആസൂത്രണവും കര്‍മ്മ പരിപാടികളുമാണ് വേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. ഗീത. ഗോത്രവിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഓരോ കോളനിയിലെയും ജനവിഭാഗത്തിന്റെയും സാഹചര്യം മനസ്സിലാക്കിയുള്ള സമീപനങ്ങള്‍ ഉണ്ടാവണമെന്നും ഇതിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുടെയും സഹകരണവും ഏകോപനവും വേണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഗോത്രസൗഹൃദ വിദ്യാലയആശയ പ്രചാരണത്തിനായി ആവിഷ്‌ക്കരിച്ച ‘കൂട്ട്’ പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് മിനി ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

വിദ്യാഭ്യാസ വകുപ്പിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) മുന്‍കയ്യെടുത്താണ് ‘കൂട്ട്’ എന്ന പേരില്‍ ഗോത്രസൗഹൃദ വിദ്യാലയമെന്ന ആശയത്തെ മുന്‍നിര്‍ത്തി വിപുലമായ പദ്ധതി ആവിഷ്‌കരിച്ചത്. ഗോത്രവിദ്യാര്‍ഥികള്‍ക്ക് മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തന പരിപാടികള്‍ ചേര്‍ന്ന സമഗ്ര പദ്ധതിയാണ് കൂട്ട്.

ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠനത്തോടുള്ള താല്‍പര്യം, വീട്ടിലെയും സ്‌കൂളിലേയും പഠന സാഹചര്യം, പിന്തുണാ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ബഹുമുഖ ഇടപെടലുകളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതര വകുപ്പുകളുടെ സഹകരണവും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സംവിധാനങ്ങളും വിദ്യാലയ പ്രവര്‍ത്ത നങ്ങള്‍ക്ക് കൂട്ടായി മാറേണ്ടതുണ്ട്. ഊരുകളില്‍ പോയി കുട്ടികളെ ക്ഷണിക്കുകയും അവരെ ആകര്‍ഷിക്കുന്നതിനും വിദ്യാലയത്തില്‍ നിലനിര്‍ത്തുന്നതിനുമായി സവിശേഷ പരിപാടികള്‍ നടത്തുകയും പഠന ത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രായോഗിക മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്ന അധ്യാപകര്‍ക്കും കൂട്ട് സഹായകമാവും.

ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാലയ സമിതികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം കൂട്ടിന് ശക്തിപകരും. ഇതിനായി ഗോത്രസൗഹൃദവിദ്യാലയം എന്ന ലക്ഷ്യത്തിലേക്കു വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുകയും പ്രവര്‍ത്തന പരിപാടികള്‍ക്കു പിന്തുണ നല്‍കുകയും ചെയ്യും. ഗോത്രസൗഹൃദസമൂഹമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സാമൂഹ്യസ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തും. ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ താല്‍പര്യം, പഠനനേട്ടം, കഴിവുകള്‍, അവ സരങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കാനുള്ള ബഹുവിധ പരിപാടികളും തന്ത്രങ്ങളും കൂട്ടിന്റെ ഭാഗമായി ആവിഷ്‌കരിക്കും.

പദ്ധതിയുടെ ഭാഗമായി ഘട്ടംഘട്ടമായി ഓരോ കോളനിയിലും വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ശ്രമം നടത്തും. ഓരോ മാസവും ഇത് സംബന്ധിച്ച് ജില്ലാതലത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ഗോത്രവിദ്യാര്‍ഥികള്‍ക്ക് പഠനനാശ്യത്തിനായി നല്‍കുന്ന ഗ്രാന്റ് പഠനോപകരണങ്ങളായി നല്‍കുകയാണ് അഭികാമ്യമെന്ന് യോഗത്തിലുണ്ടായ സമവായം സര്‍ക്കാറിന്റെ പരിഗണനയ്ക്ക് അയയ്ക്കും. യോഗത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. ശശിപ്രഭ, ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി, ജില്ലാതല ഉദ്യോഗസ്ഥര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.