മാനന്തവാടിയില്‍ നിന്നും നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ വഴി കല്ലോടി, പാതിരിച്ചാലിലേക്ക് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്കും, അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കെത്തുന്നവര്‍ക്കും, നാട്ടുകാര്‍ക്കും ഉപകാരപ്രദമാകും വിധമാണ് ബസ് സര്‍വീസ് ആരംഭിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ അംബേദ്കര്‍ കാന്‍സര്‍ ആശുപത്രി വഴിയുള്ള പൊതു ഗതാഗതത്തിന്റെ അപര്യാപ്തത രോഗികള്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

രാവിലെ 9.30 ന് മാനന്തവാടിയില്‍ നിന്നും നാലാം മൈല്‍, കാന്‍സര്‍ സെന്റര്‍ വഴി കല്ലോടിയിലേക്കും വൈകുന്നേരം 4.15 ന് മാനന്തവാടിയില്‍ നിന്നും കല്ലോടി, ക്യാന്‍സര്‍ സെന്റര്‍, നാലാം മൈല്‍ വഴി മാനന്തവാടിയിലേക്കുമാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. ബാബുരാജ്, സി.എം സന്തോഷ്, എം.പി വത്സന്‍, മാനന്തവാടി തഹസിദാര്‍ എം.ജെ അഗസ്റ്റിന്‍, എം. രജീഷ്, മനു കുഴിവേലി, താലൂക്ക് വികസന സമിതി അംഗങ്ങള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.