താഴത്തങ്ങാടി വള്ളം കളിയുടെ അനുബന്ധമായുള്ള പൈതൃക ചടങ്ങുകൾ അടക്കമുള്ളവ തിരിച്ചു കൊണ്ടുവന്ന് വിപുലമാക്കണമെന്ന് സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അടുത്തവർഷം മുതൽ ചാമ്പ്യൻസ് ലീഗ് വള്ളം കളിയുടെ മത്സരക്രമം താഴത്തങ്ങാടി വള്ളംകളിയുമായി ഒത്തുപോകുന്നതാകണമെന്നും മന്ത്രി പറഞ്ഞു. 121-ാമത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനോദ്ഘാടനം താഴത്തങ്ങാടി വെസ്റ്റ് ക്ലബിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരവള്ളംകളിയുടെ ആദ്യ ഫണ്ട് അർക്കാഡിയ ഗ്രൂപ്പ് ചെയർമാൻ കെ.ടി. തോമസിൽ നിന്ന് തോമസ് ചാഴികാടൻ എം.പി. ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. ഉത്തരവാദിത്ത ടൂറിസം മിഷൻ കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ വള്ളംകളിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.

ജില്ലാ കളക്ടർ പി.കെ. ജയശ്രീ , സബ് കളക്ടർ രാജീവ് കുമാർ ചൗധരി, തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തംഗങ്ങളായ സമീറ, ഷൈനി മോൾ , ബുഷ്റ, കോട്ടയം നഗരസഭാംഗങ്ങളായ എം.പി. അനിൽകുമാർ,ജീഷ ജോഷി, ഷേബ മർക്കോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡിവൈ.എസ്.പി. അനീഷ്, അഡ്വ. വി.ബി. ബിനു, താഴത്തങ്ങാടി വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ , സെക്രട്ടറി സുനിൽ ഏബ്രഹാം , ജോയിന്റ് സെക്രട്ടറി അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.