ആലപ്പുഴ: ദുരന്ത മുഖത്ത് നിന്നും രക്ഷപെടുത്തി ക്യാമ്പുകളിലേക്ക് മാറ്റിയവര്‍ക്ക് മാനസിക ആരോഗ്യവും മന : ശക്തിയും നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഓരോ ക്യാമ്പുകളിലും കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തി തുടങ്ങി. സ്‌പെഷ്യല്‍ ഓഫീസര്‍ പി വേണുഗോപാലിന്റേയും ജില്ലാ ഭരണാധികാരികളുടേയും പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കൗണ്‍സിലിങ്ങ് ആരംഭിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പിലെ കൗണ്‍സിലിങ്ങിന്റെ ഉദ്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായ ഘട്ടത്തില്‍ എത്തിയെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ക്യാമ്പുകളിലും പുനരധിവാസ പ്രക്രിയയിലും ഉണ്ടാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.
ക്യാമ്പിലെ ഓരോ ക്ലാസ് റൂമുകളിലും കടന്നു ചെന്ന് പ്രശ്‌നങ്ങള്‍ ഉള്ളവരെ കണ്ടെത്തി കൗണ്‍സിലിങ്ങ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ പി. വേണുഗോപാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ. എം. ആരിഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, ഡോ. ഷിനു, ഡോ. ഷേര്‍ളി, ഡോ. ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ ക്യാമ്പിന് നേതൃത്വം നല്‍കുന്ന ഐ.എച്.ആര്‍.ഡി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് തോമസ്, വിദഗ്ദ കൗണ്‍സിലര്‍മാരായ വി. മധുസൂധനന്‍, കെ.സി. പ്രവീണ്‍, സൂര്യകൃഷ്ണന്‍, ഡോ. മഞ്ചു എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.