പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന ‘ലഹരിവിമുക്ത കേരളം’ അധ്യാപക പരിശീലനം ജില്ലയില്‍ തുടങ്ങി. ബത്തേരി ഡയറ്റില്‍ ആരംഭിച്ച ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് അധ്യക്ഷത വഹിച്ചു. എല്‍.പി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ജില്ലയിലെ വിദ്യാലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് അധ്യാപകര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. സെപ്റ്റംബര്‍ 26 മുതല്‍ 30 വരെയാണ് പരിശീലനം. വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ തീവ്ര ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ച് വിദ്യാലയ അന്തരീക്ഷം ലഹരി വിമുക്തമാക്കി നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

സമഗ്ര ശിക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി, പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ എം.കെ. ഷിവി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ. ജോണ്‍, ബി.പി.സി ടി. രാജന്‍, ഡയറ്റ് ലക്ച്ചറര്‍ വി. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.