മലപ്പുറം തിരൂരിൽ നിന്നും ചുരം കയറിവന്ന് ട്രയാത്ത ലോൺ മത്സരത്തിൽ വിജയം കൈവരിച്ചതിൻ്റെ സന്തോഷത്തിലാണ് തിരൂർ പരപ്പനങ്ങാടി സ്വദേശി റാഷിദ് റഹ്മാൻ. തൻ്റെ കായിക ജീവിതത്തിലെ നാലാമത്തെ ട്രയാത്തലോൺ മത്സരത്തിനായാണ് റാഷിദ് മാനന്തവാടിയിൽ എത്തിയത്. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ട്രയാത്തലോൺ മത്സരത്തിലടക്കം മികവ് തെളിയിച്ചതിൻ്റെ അനുഭവ പാരമ്പര്യവുമായാണ് റാഷിദ് മാനന്തവാടിയുടെ മണ്ണിൽ മത്സരത്തിനായി കാലു കുത്തിയത്. കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും തൻ്റെ കായിക സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ റാഷിദ് തയ്യാറായില്ല. വീട്ടിൽ നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള യൂണിവേഴ്സിറ്റി കോളേജിൽ നീന്തൽ പഠിക്കാനായി സൈക്കിൾ ചവിട്ടിയാണ് റാഷിദ് ദിവസവും പോയിരുന്നത്. അതിലൂടെ സൈക്ലിംഗിലും നീന്തലിലുമുള്ള തൻ്റെ മികവിനെ തിരിച്ചറിയാൻ റാഷിദിന് സാധിച്ചു. വയനാട് ഏറെ മനോഹരമാണെന്നും ട്രയാത്തലോൺ മത്സരങ്ങൾക്ക് വയനാടിൻ്റെ കാലാവസ്ഥ ഏറെ ഗുണകരമാണെന്നും റാഷിദ് പറഞ്ഞു.