മാടക്കത്തറ ഗ്രാമപഞ്ചായത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ കട്ടിലപൂവം സ്കൂളിൽ മഡ് കോർട്ട് ഒരുങ്ങുന്നു. കട്ടിലപൂവം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, ഫുടബോൾ, ബഡ്മിന്റൺ ഗ്രൗണ്ട് എന്നിവ ഒരുക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സ്കൂൾ സ്റ്റേഡിയം നിർമ്മാണ അവലോകന യോഗം ചേർന്നു.

2022-23 ബഡ്ജറ്റിൽ മൂന്ന് കോടി രൂപ ഉൾപ്പെടുത്തി 300 മീറ്റർ വസ്ത്രം മാറാനുള്ള മുറികൾ, വിളക്കുകൾ, ടോയ്ലറ്റ്, ചുറ്റുമതിൽ എന്നിവയടങ്ങുന്ന ഹൈടെക് കെട്ടിടമാണ് നിർമിക്കുന്നത്. കാണികൾക്ക് കളി ആസ്വാദിക്കുന്നതിനായി സ്റ്റെപ്പ് ഗാലറിയും ഒരുക്കുന്നുണ്ട്. 800 മീറ്റർ നീളത്തിൽ മൂന്ന് സ്റ്റെപ്പുകളിലായി 400 പേർക്ക് കളി കാണാനുള്ള സൗകര്യം ഉണ്ടാകും.

കേരള സ്പോർട്സ് ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് ടെൻഡർ നടപടികൾ ആരംഭിക്കണമെന്നു മന്ത്രി നിർദേശിച്ചു. ഡിസംബറിൽ മഡ് കോർട്ട് നിർമ്മാണം ആരംഭിച്ച് നാലുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം.
2022-23 സാമ്പത്തിക വർഷത്തിൽ കായിക വകുപ്പ് അനുവദിച്ച 3 കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. മൾട്ടി പർപ്പസ് കോർട്ട് നിർമ്മാണത്തിന് ആവശ്യമായ 20 ശതമാനം തുക മാറ്റിച്ചു.

ഗ്രാമീണ മേഖലയിൽ അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തിൽ എത്തിക്കുന്നതിനുമാണ് കായിക വകുപ്പ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഗ്രൗണ്ട് സന്ദർശിച്ചത്തിനി ശേഷമാണ് മന്ത്രി മടങ്ങിയത്.

ജി എച്ച് എസ് കട്ടിലപൂവം സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സുരേഷ് ബാബു, സ്പോട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എഞ്ചീനീയർ അബ്ദുൾ ജാഫർ ഷാജഹാൻ, അസിസ്റ്റന്റ് എഞ്ചിനീയർ യു കെ നിരജ്, പ്രൊജക്ട് എഞ്ചിനീയർ പി സി രഞ്ജിത്, ഹെഡ്മിസ്ട്രസ് ആർ സുധ, പ്രിൻസിപ്പൽ കെ എം ഏലിയാസ്, പി ടി എ പ്രസിഡന്റ് ജെയ്മി ജോർജ്, മെമ്പർമാരായ കെ പി പ്രസാദ്, സവിത്രി രാമചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു