സെപ്റ്റംബർ 16 മുതൽ 25 വരെ നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 314 കേസുകൾ രജിസ്റ്റർ ചെയ്തതായി അഡീഷനൽ എക്‌സൈസ് കമ്മിഷൻ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിലാണ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്.

ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വിദ്യാർഥികൾക്ക്  ലഹരിവസ്തുക്കൾ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി ചെക്‌പോസ്റ്റുകളിലും ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പിരിശോധന ശക്തമാക്കി. സെപ്റ്റംബർ 16 മുതൽ 25 വരെയുള്ള 10 ദിവസങ്ങളിൽ 324 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 67.59 കിലോ ഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 771 ഗ്രാം എം.ഡി.എം.എ, 1291 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. മയക്കമരുന്ന് കേസുകളിലെ 4 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 117 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.